
ആലപ്പുഴ: കൊടുംചൂടും പൊടിയും രൂക്ഷമായിട്ടും ദേശീയ പാതയിൽ ബസ് ഷെൽട്ടറുകൾക്ക് നടപടിയില്ല. കടുത്ത താപനില സംബന്ധിച്ച് ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിട്ടിയും നിത്യേന മുന്നറിയിപ്പ് നൽകിയിട്ടും അധികൃതർക്ക്
അറിഞ്ഞഭാവവുമില്ല. ദേശീയപാത നവീകരണം പൂർത്തിയാകാൻ ഇനിയും ഒരുവർഷമെങ്കിലും എടുക്കുമെന്നിരിക്കെ, കൊടും ചൂടും കാലവർഷത്തെ പെരുമഴയും സഹിക്കാനാണ് യാത്രക്കാരുടെ വിധി.
ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ഓച്ചിറ മുതൽ അരൂർ വരെ ചെറുതും വലുതുമായ മുന്നൂറിലധികം ബസ് ഷെൽട്ടറുകളാണ് പൊളിച്ചുമാറ്റിയത്. തുടർന്ന് താത്കാലികമായെങ്കിലും ബദൽ സംവിധാനം സജ്ജമാക്കേണ്ടിയിരുന്നെങ്കിലും
അതുണ്ടായില്ല. ജലപ്രതിനിധികളുടെ ആസ്തിവികസന ഫണ്ടുപയോഗിച്ചും സന്നദ്ധ സംഘടനകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പങ്കാളിത്ത
ത്തോടെയും നിർമ്മിച്ചിരുന്ന കാത്തിരിപ്പ് കേന്ദ്രങ്ങളാണ് പൊളിച്ചുകളഞ്ഞത്.
ദേശീയ പാതയുടെ നവീകരണം പൂർത്തിയാകുന്ന ഘട്ടത്തിൽ ഇരുവശത്തും ബസ് സ്റ്റോപ്പുകൾക്കനുസരിച്ച് സർവീസ് റോഡുകൾ കൂടി പരിഗണിച്ച് ഷെൽട്ടറുകൾ നിർമ്മിക്കാനാണ് പദ്ധതി. മണ്ണ് ക്ഷാമമുൾപ്പെടെ പലവിധ കാരണങ്ങളാൽ സംസ്ഥാനത്ത് തന്നെ ഏറ്റവും പിന്നിലാണ് ആലപ്പുഴയിലെ റീച്ചുകൾ.
മണ്ണ് ക്ഷാമമുൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിൽ കാലാവധിക്കുളളിൽ നിർമ്മാണം എങ്ങനെ പൂർത്തിയാക്കുമെന്ന് കരാർ കമ്പനിക്ക് പോലും നിശ്ചയമില്ല.
മരങ്ങളും മുറിച്ചുമാറ്റി
1.നിർമ്മാണം ഇഴയുകയും വേനൽച്ചൂട് നാൾക്കുനാൾ ഉയരുകയും ചെയ്യവേ, കൊടും വെയിലിൽ നിന്ന് രക്ഷനേടാൻ കുട ചൂടിയാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. പരീക്ഷാക്കാലമായതിനാൽ സ്കൂൾ, കോളേജ് കുട്ടികളും പൊരിവെയിലത്താണ് കാത്തുനിൽപ്പ്
2.മരങ്ങൾ പൂർണമായും മുറിച്ച് മാറ്റുകയും കടകളും സ്ഥാപനങ്ങളും സർവീസ് റോഡിന് പുറത്തേക്ക് മാറ്റുകയും ചെയ്തതോടെ തണൽ തേടാനും ഇടമില്ലാത്ത സ്ഥിതിയാണ്. ചിലയിടങ്ങളിൽ താൽക്കാലിക കച്ചവടക്കാരുടെ ഷെഡുകളും ടാർപോളിനുകളുമാണ് യാത്രക്കാർക്ക് അഭയം
3.കായംകുളം ഭാഗത്തേക്കുളള റോഡിൽ ജനറൽ ആശുപത്രി കഴിഞ്ഞാൽ മെഡിക്കൽ കോളേജിന് മുന്നിലെ താൽക്കാലിക പന്തലും അമ്പലപ്പുഴയിലെ വെയിറ്റിംഗ് ഷെഡും കഴിഞ്ഞാൽ കിലോ മീറ്ററുകളോളം പൊരിവെയിലിലാണ് യാത്രക്കാരുടെ കാത്തുനിൽപ്പ്
4. ഓച്ചിറയിൽ നിന്ന് ആലപ്പുഴയിലേക്കുള്ള യാത്രയ്ക്കിടെ ചേപ്പാട്, കന്നുകാലിപ്പാലം, തോട്ടപ്പള്ളി എന്നിവിടങ്ങളിൽ മാത്രമാണ് പേരിനെങ്കിലും ചെറിയ ഷെഡുള്ളത്. തദ്ദേശ സ്ഥാപനങ്ങൾ നേരിട്ടോ, സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തിലോ താൽക്കാലിക ഷെഡുകളെങ്കിലും സജ്ജമാക്കുകയാണ് ഏക പോംവഴി
ബസ് ഷെൽട്ടറുകളില്ലാത്തത് സ്റ്റോപ്പുകൾ തിരിച്ചറിയുന്നതിന് പ്രയാസമുണ്ടാക്കുന്നുണ്ട്. കൊടുംചൂട് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.കുട്ടികളും പ്രായമുള്ളവരും കൊടും ചൂടും പൊടിയും സഹിച്ചാണ് ബസ് കാത്തുനിൽക്കുന്നത്
- രാധാകൃഷ്ണൻ, യാത്രക്കാരൻ
ഷെൽട്ടറുകളുടെ അഭാവം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. വേനലും കൊടും ചൂടും കണക്കിലെടുത്ത് പരിഹാരനടപടികൾ ശുപാർശ ചെയ്യും.
-ദുരന്തനിവാരണ അതോറിട്ടി, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |