ആലപ്പുഴയിൽ നിന്ന് മൂന്നാമത്തെ വനിത ഡെപ്യൂട്ടി സ്‌പീക്കറായി ഷാനിമോൾ

Monday 18 May 2026 8:48 AM IST

ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് ഡെപ്യൂട്ടി സ്പീക്കർ പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയായി ഷാനിമോൾ ഉസ്മാൻ. കെ.ഒ.അയിഷ ബായിയും എ.നഫീസത്ത് ബീവിയുമാണ് ഷാനിമോളുടെ മുൻഗാമികൾ. അരൂർ മണ്ഡലത്തിൽ നിന്ന് ഇത് രണ്ടാംതവണയാണ് ഷാനിമോൾ ഉസ്മാൻ

നിയമസഭയിലെത്തുന്നത്.

കേരളത്തിലെ ആദ്യ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ എന്ന പ്രത്യേകത കെ.ഒ.അയിഷ ബായിക്കുണ്ട്. എ. നഫീസത്ത് ബീവി രണ്ടാം നിയമസഭയിലാണ് ഡെപ്യൂട്ടി സ്പീക്കറായത്. ഷാനിമോൾ ഉൾപ്പടെ നാലുവനിതകൾ മാത്രമാണ് ഇതുവരെ ഈ പദവിയിലെത്തിയിട്ടുള്ളത്. കിളിമാനൂരിൽ നിന്ന് നിയമസഭാംഗമായ സി.പി.ഐയിലെ ഭാ‌ർഗവി തങ്കപ്പനാണ് മറ്റൊരുവനിതാഡെപ്യൂട്ടി സ്‌പീക്കർ. എട്ടാം നിയമസഭയിലായിരുന്നുഅത്.

കായംകുളം മണ്ഡലത്തിൽ നിന്ന് സി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച് നിയമസഭയിലെത്തിയ കെ.ഒ. അയിഷാബായി 1957 മുതൽ 1959 വരെയാണ് ഡെപ്യൂട്ടി സ്പീക്കർ പദവി വഹിച്ചത്. പിൻഗാമിയായി എത്തിയ എ. നഫീസത്ത് ബീവി 1960 മുതൽ 1964 വരെയാണ് പദവി വഹിച്ചത്. ആലപ്പുഴ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാ‌ർത്ഥിയായി മത്സരിച്ച് വിജിയിച്ചാണ് എ. നഫീസത്ത് ബീവി നിയമസഭയിലെത്തിയത്.