ട്രോളിംഗ് നിരോധനം..... പ്രതീക്ഷയോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ

Saturday 30 May 2026 10:35 PM IST

അമ്പലപ്പുഴ : ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരുമ്പോൾ, മത്സ്യബന്ധന ബോട്ടുകൾ കരയ്ക്കടുപ്പിക്കുന്നതോടെ തങ്ങൾക്ക് ചാകരക്കോള് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത തൊഴിലാളികൾ. ജൂൺ 9 മുതൽ ട്രോളിംഗ് ബോട്ടുകൾ, ഇൻബോർഡ് വള്ളങ്ങൾ (താങ്ങുവള്ളങ്ങൾ) എന്നിവയ്ക്ക് നിരോധനം ബാധകമാണ്. പരമ്പരാഗത വള്ളങ്ങളിലും മറ്റും മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളികളെ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തോട്ടപ്പള്ളി ഹാർബർ, തൃക്കുന്നപ്പുഴ ചീപ്പ് തുടങ്ങിയിടങ്ങളിലായിരിക്കും വരുംദിവസങ്ങളിൽ ബോട്ടുകൾ നങ്കൂരമിടുക.ഒരാഴ്ചയായി നടുക്കടലിൽ മത്സ്യബന്ധനം നടത്തിയിരുന്ന ബോട്ടുകൾ കരയെത്താൻ ഫിഷറീസ് വകുപ്പും പൊലിസും മുന്നറിയിപ്പ് നൽകി. ബോട്ടുകൾ കടലിൽ പോകാത്ത നിരോധന കാലയളവിൽ തങ്ങൾ പിടിച്ചു കൊണ്ടുവരുന്ന മത്സ്യത്തിന് നല്ല വില കിട്ടുമെന്നാണ് പരമ്പരാഗത തൊഴിലാളികളുടെ പ്രതീക്ഷ.

തോട്ടപ്പള്ളി, കരൂർ, വളഞ്ഞവഴി കുപ്പിമുക്ക്, പുന്നപ്ര ചള്ളി, പറവൂർ ഗലീലിയ എന്നിവടങ്ങളാണ് വള്ളങ്ങൾ അടുക്കുന്ന പ്രധാന ചന്തക്കടവുകൾ. പൊലീസിന്റെയും ഫിഷറീസ് ഉദ്യോഗസ്ഥരുടെയും നിയന്ത്രണത്തിലായിരിക്കും മത്സ്യലേലവും വില്പനയും.

നഷ്ടത്തിന്റെ നടുക്കയത്തിൽ

 അടിക്കടിയുണ്ടായ ഇന്ധന വിലക്കയറ്റം പരമ്പരാഗത മത്സ്യബന്ധന മേഖലയുടെ നട്ടെല്ലൊടിച്ചിരുന്നു

 കരിഞ്ചന്തയിൽ നിന്ന് പെട്രോളും മണ്ണണ്ണയും വാങ്ങി എൻജിൻ പ്രവർത്തിപ്പിക്കേണ്ട ഗതികേടിലാണ് വള്ളമുടമകൾ

 ഇതിനിടയിൽ ന്യൂനമർദ്ദത്തെത്തുടർന്ന് തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയും ഇടയ്ക്കിടെയുണ്ടായി

 ആകെയുള്ള പ്രതീക്ഷ ട്രോളിംഗ് നിരോധനകാലയളവിലെ മീൻപിടുത്തമാണെന്നാണ് തൊഴിലാളികൾ പറയുന്നത്

പല പ്രദേശങ്ങളിലും വള്ളവും വലയും എൻജിനുമടക്കം കടലാക്രമണത്തിൽ നശിച്ചു. ഇതേ തുടർന്ന് വൻ കടക്കെണിയിലാണ്

- മത്സ്യത്തൊഴിലാളികൾ