ആലപ്പുഴ: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളും വിദ്യാർത്ഥികളും വാഹനം ഓടിക്കുന്നതിനെതിരെ ജില്ലയിൽ പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന ശക്തമാക്കി.
പരിശോധനയിൽ ലൈസൻസില്ലാതെയും മദ്യപിച്ചും വാഹനം ഓടിച്ചതിന് കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേരെ മോട്ടോർ വാഹന വകുപ്പിന്റെ ട്രാഫിക് എൻഫോഴ്‌സ്‌മെന്റും വിവിധ ജോയിന്റ് ആർ.ടി.ഒമാരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
മോട്ടോർ വാഹന വകുപ്പ് മാത്രം ആഴ്ചയിൽ ഇത്തരം പത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്.
വാഹനം ഓടിക്കുന്നതു പോലെ തന്നെ വാഹനം നൽകുന്ന ഉടമയും നിയമത്തിന്റെ പരിധിയിൽ കുറ്റക്കാരാകും. കുട്ടികൾ വാഹനം ഓടിക്കുന്നതു കണ്ടാൽ ആ വാഹന ഉടമയ്‌ക്കെതിരെ കേസെടുക്കും. 25,000 രൂപ പിഴയോ 3 മാസം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉറപ്പാക്കുന്ന തരത്തിലാണ് നിലവിലുള്ള നിയമം.
# അദ്ധ്യാപകർക്കും ഭയപ്പാട്
വിലകൂടിയ ബൈക്കുകളാണ് വിദ്യാർത്ഥികൾ സാധാരണ ഉപയോഗിക്കുന്നത്. ഇത്തരം ബൈക്കുമായി സ്കൂളിൽ എത്തരുതെന്ന് കുട്ടികളോട് പറയാൻ അദ്ധ്യാപകർക്ക് ഭയമാണ്. കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങൾ വിദ്യാർത്ഥികളുടെ പിന്നിലുണ്ടെന്നതാണ് കാരണമത്രെ. ജില്ലയിലെ ഭൂരിഭാഗം സ്കൂൾ പരിസരങ്ങളിലും കഞ്ചാവും മയക്കുമരുന്നും സുലഭമായി എത്തിക്കാൻ മയക്കുമരുന്ന് സംഘം വിദ്യാർത്ഥികളെയാണ് ഉപയോഗിക്കുന്നത്. ലഹരിവസ്തുക്കൾ വയ്ക്കുന്ന ബൈക്ക് ഇവർ കുട്ടികൾക്ക് നൽകും. ബൈക്ക് സൂക്ഷിക്കേണ്ട കടയുടെ പേരും പറഞ്ഞു കൊടുക്കും. വിദ്യാർത്ഥികൾ ഈ കടയുടെ മുന്നിൽ ബൈക്ക് വച്ചിട്ട് സ്കൂളിൽ പോകുമ്പോൾ തിരക്ക് ഇല്ലാത്തസമയം നോക്കി മറ്റൊരു ബൈക്കിൽ എത്തുന്നവർ ഒളിപ്പിച്ചു വച്ചിട്ടുള്ള മയക്കുമരുന്ന് കടക്കാരെ ഏൽപിച്ചു മടങ്ങും.
#പ്രായപൂർത്തിയാകാത്ത
വിദ്യാർത്ഥികൾ വാഹനം ഓടിച്ചാൽ
മാതാപിതാക്കളും വാഹന ഉടമയും കുടുങ്ങും
അപകടമുണ്ടായാൽ നഷ്ടപരിഹാരം വാഹനത്തിന്റെ ഉടമ നൽകണം
വിദ്യാർത്ഥികൾ വാഹനം ഓടിക്കുന്നത് അദ്ധ്യാപകരും സ്‌കൂൾ അധികൃതരും നിരുത്സാഹപ്പെടുത്തണം
.......................................
വിദ്യാർത്ഥികളുടെ ഇരുചക്രവാഹനങ്ങളും അപകടങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ പരിശോധന ശക്തമാക്കി. സ്കൂൾ പരിസരത്ത് സാധാരണ വേഷത്തിലാണ് പരിശോധനയ്ക്കായി എത്തുന്നത്. കുട്ടികൾ ഇരുചക്രവാഹനത്തിൽ എത്താതിരിക്കണമെങ്കിൽ രക്ഷകർത്താക്കളും പി.ടി.എയുടെയും ശ്രദ്ധ അനിവാര്യമാണ്. പിടിക്കുന്ന വാഹനങ്ങൾ ഉടൻ പൊലീസിന് കൈമാറും.
ജോയിന്റ് ആർ.ടി.ഒ, കായംകുളം
.........................................
പിഴ ഇങ്ങനെ
25,000രൂപയും
മൂന്ന് മാസം തടവും
...........................................
കേസുകൾ
ആഴ്ചയിൽ
ശരാശരി 10
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |