കുട്ടനാട് : ജീവിതത്തിൽ തനിച്ചായ അശ്വിനും അദ്വൈതിനും സ്വന്തം വീട്ടിൽ അന്തിയുറങ്ങാൻ അവസരമൊരുക്കി എസ്.എൻ.ഡി.പി യോഗം കൈനകരി 23ാം നമ്പർ ശാഖയിലെ യൂത്ത് മൂവ്മെന്റ് പ്രവർത്തകർ. അച്ഛനെയും അമ്മയെയും നഷ്ടമായതിനെത്തുർടന്ന് ബന്ധുവിന്റെയും ശാഖ ഭാരവാഹിയുടെയും സംരക്ഷണയിലാണ് ഇവർ കഴിഞ്ഞുവരുന്നത്.
ശാഖ വൈസ് പ്രസിഡന്റ് വേണുവിന്റെ വീട്ടിലാണ് കൈനകരി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്ക്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയായ അശ്വിൻ ഇപ്പോൾ താമസിക്കുന്നത്. മാതാവിന്റെ ബന്ധുവിന്റെ വീട്ടിലാണ് നാലാം ക്ളാസ് വിദ്യാർത്ഥിയായ അദ്വൈത് .
മായയുടെ അമ്മ ഇവരെ നോക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയെങ്കിലും കയറിക്കിടക്കാൻ ഒരു വീടില്ലാത്തത് തടസമായി. ഇത് നാട്ടിൽ സജീവ ചർച്ചയായതോടെ വീടിന്റെ പണി പൂർത്തീകരിക്കുന്നതിന് യൂത്ത് മൂവ്മെൻ്റ് പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു . കഴിഞ്ഞ ദിവസം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി വീട് പണിക്ക് തുടക്കം കുറിച്ചു. യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, ശാഖാ പ്രസിഡന്റ് ഉദയാനന്ദൻ, വൈസ് പ്രസിഡന്റ് പി.എസ്.വേണു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത മിനിൽകുമാർ, വാർഡ് അംഗം ഡി.ലോനപ്പൻ, യൂത്ത്മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് രതീഷ്, വൈസ് പ്രസിഡന്റ് രഞ്ജിത്ത് , സെക്രട്ടറി സോണി മണിരഥൻ, ജോയിന്റ് സെക്രട്ടറിമാരായ കവിത, അനി, ഹണി കണ്ണൻ യൂത്ത്മൂവ്മെൻ്റ് മുൻ യൂണിയൻ സെക്രട്ടറി എസ് മനേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആദ്യം അച്ഛൻ, പിന്നെ അമ്മ
മൂന്ന് വർഷം മുമ്പാണ് ഇവരുടെ പിതാവും ഫോട്ടോഗ്രാഫറുമായ കൈനകരി പഞ്ചായത്ത് പത്താംവാർഡ് പടകാശ്ശേരിവീട്ടിൽ കുഞ്ഞുമണി കരൾ രോഗത്തെ തുടർന്ന് മരിച്ചത്. ഒരു വർഷം മുമ്പ് മാതാവ് മായ എലിപ്പനി ബാധിച്ചും മരിച്ചു. ആകെയുള്ള മൂന്ന് സെന്റ് സ്ഥലത്തിൽ 2018-19 വർഷത്തിൽ പഞ്ചായത്തിൽ നിന്നനുവദിച്ചിരുന്ന വീടിന്റെ നിർമ്മാണം എങ്ങുമെത്താതിരുന്നതിനാൽ, അശ്വിനും അദ്വൈതിനും അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരു വീടുപോലുമില്ലായതോടെ ചൈൽഡ് വെൽഫയർ കമ്മിറ്റി സംരക്ഷണം ഏറ്റെടുത്തു. കുഞ്ഞു മണിയുടെ ബന്ധുവായ ഷാജിയാണ് കുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണത്തിൽ നിന്ന് മടക്കിക്കൊണ്ടുവന്നത്. തുടർന്ന് വേണുവും മായയുടെ ബന്ധുവും സംരക്ഷണം ഏറ്റെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |