കളമശേരി: ഏലൂർ പാട്ടുപുരയ്ക്കൽ ജംഗ്‌ഷനിൽ പുലർച്ചെ അഞ്ചരയ്ക്ക് എത്തിയാൽ റോഡും പരിസരവും തൂത്തുവാരി വൃത്തിയാക്കുന്ന ഒരാളെ കാണാം. വൈകിട്ട് 6 മണിക്ക് അദ്ദേഹം വീണ്ടുമെത്തും. റോഡരികിൽ താൻ നട്ട പൂച്ചെടികൾക്കും മരങ്ങൾക്കും വെള്ളമൊഴിക്കാനും വളം നൽകാനും. പരിസരം വൃത്തിയായതോടെ മാലിന്യം വലിച്ചെറിയൽ നിന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ.യിൽ നിന്ന് വിരമിച്ച മധുസൂദനൻ നായർ നിത്യേന നാലു മണിക്കൂർ രണ്ടു നേരവും ശുചീകരണത്തിനും ചെടി പരിപാലനത്തിനും മാറ്റി വയ്ക്കും.
മധുവിന്റെ സേവനം കണ്ട് മുൻ ഫോറസ്റ്റ് ഉദ്യോഗസ്ഥനും അയൽവാസിയുമായ റസ്സാക്കും ഒപ്പം കൂടി.
1986ൽ അമൃതപുരിയിൽ മാതാ അമൃതാനന്ദമയി സെപ്റ്റിക് ടാങ്കിൽ ഇറങ്ങി നിന്ന് കക്കൂസ് മാലിന്യം കോരി വൃത്തിയാക്കുന്ന കാഴ്ച നേരിൽ കണ്ടതാണ് മധുവിന്റെ മനസ് മാറ്റിമറിച്ചത്. 1990 കളിൽ അമൃാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ പമ്പ മുതൽ സന്നിധാനം വരെ നടത്തിയ ശുചീകരണ പദ്ധതിയായ അമല ഭാരതം പരിപാടിയിൽ അഞ്ചു വർഷവും പങ്കെടുത്തു. തുടർന്ന് എറണാകുളം ജനറൽ ആശുപത്രി, ഇടപ്പള്ളി - വൈറ്റില ദേശീയ പാത ശുചീകരണം എന്നിവയിലെല്ലാം സജീവമായിരുന്നു.
ഐ.ആർ.ഇ. കമ്പനിയിൽ ജോലി ചെയ്തിരുന്നപ്പോൾ , ജോലിക്കു ശേഷമുള്ള സമയത്തും ഒഴിവു ദിനങ്ങളിലും വകുപ്പ് മേധാവിയുടെ അനുവാദത്തോടെ കമ്പനിയിലെത്തി പരിസരം വൃത്തിയാക്കി ചെടികളും മരങ്ങളും നടുമായിരുന്നു. മാസങ്ങൾക്കുള്ളിൽ ഫാക്ടറിക്കകത്ത് മനോഹരമായ പൂന്തോട്ടവും മരങ്ങളും പൂത്തു തളിർത്തതോടെ അതുവരെ കളിയാക്കിയവരുടെ മനോഭാവം മാറി. ശുചീകരണ പ്രവർത്തനത്തിന് 2014 ൽ ആറ്റോമിക് റെഗുലേറ്ററി ബോർഡിന്റെ അവാർഡ് കമ്പനിക്ക് ലഭിക്കുകയും ചെയ്തു. മധുവിനെ കമ്പനിയും ആദരിച്ചു.
ഭാര്യ ഗിരിജ ഫാക്ട് ഹൈസ്കൂൾ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസാണ്. മകൾ അമൃത ഇൻഫോ പാർക്കിൽ പ്രൊജക്ട് മാനേജർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |