കൊച്ചി: സർവകലാശാലാ തലത്തിലെ രാജ്യത്തെ ആദ്യ സിന്തറ്റിക് ബയോളജി ഗവേഷണ കേന്ദ്രം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഒരുങ്ങുന്നു. സിന്തൈറ്റ് ഇൻഡസ്ട്രീസുമായി സഹകരിച്ചാണ് ഈ സംരംഭം. മൂന്നുവർഷത്തിനുള്ളിൽ 20 കോടി സിന്തൈറ്റ് മുതൽമുടക്കും. കുസാറ്റിന്റെ കളമശേരി, എറണാകുളം ലേക്‌സൈഡ് കാമ്പസുകളിലായി ഉടനെ പ്രവർത്തനം തുടങ്ങും. കളമശേരി കാമ്പസിൽ കേന്ദ്രത്തിനായി പുതിയ മന്ദിരവും നിർമ്മിക്കും.
ഐ.ഐ.ടി പോലുള്ള കേന്ദ്ര സർവകലാശാലകൾക്ക് പുറമേ രാജ്യത്തെ ഒരു സർവകലാശാല ഇത്തരമൊരു കേന്ദ്രം ഇതാദ്യമായാണ് തുടങ്ങുന്നത്. ഗവേഷണത്തിന് ആവശ്യമായ സംവിധാനങ്ങളും ഉപകരണങ്ങളും നിലവിൽ സർവകലാശാലയിലുണ്ട്. ഇവ സംയോജിപ്പിച്ചാകും ഇനി പ്രവർത്തനം. ധാരണാപത്രം ഒപ്പുവയ്ക്കുന്നത് 21ന് 11ന് കുസാറ്റ് സെമിനാർ കോംപ്ളക്സിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലാണ്. ഏലിയാമ്മ ജേക്കബും കുസാറ്റ് രജിസ്ട്രാർ ഡോ.വി.മീരയും ധാരണാപത്രങ്ങൾ കൈമാറും. വി.സി. ഡോ.കെ.എൻ.മധുസൂദനൻ, വ്യവസായ മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സിന്തൈറ്റ് എം.ഡി. ഡോ.വിജു ജേക്കബ്, ജെ.എം.ഡി അജു ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും. മുന്നോടിയായി സിന്തറ്റിക് ബയോളജി, ബയോ മാനുഫാക്ചറിംഗ് ദ്വിദിന സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.
• ലക്ഷ്യം
വ്യവസായികൾക്ക് ഉപകാരപ്പെടുന്ന പുതിയ ഉത്പന്നങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കുക. ഉത്പന്നങ്ങളുടെ നവീകരണത്തിന് സഹായിക്കുക. വ്യവസായം നേരിടുന്ന പ്രശ്നങ്ങളിൽ പഠനം നടത്തുക.
• ബയോടെക്നോളജി ഹബാകും
കുസാറ്റിനെ ബയോടെക്നോളജി ഹബാക്കാൻ കഴിയുന്നതാണ് പുതിയ കേന്ദ്രമെന്ന് വൈസ് ചാൻസലർ ഡോ.കെ.എൻ.മധുസൂദനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനന്തമായ സാദ്ധ്യതയാണ് സിന്തറ്റിക് ബയോളജി, ബയോ മാനുഫാക്ചറിംഗ് രംഗത്ത് വരാൻ പോകുന്നത്. കുസാറ്റ് വിദ്യാർത്ഥികൾക്ക് നൂതനമായ ഗവേഷണങ്ങളും നേട്ടങ്ങളും ഇതുവഴി കൈവരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
വ്യവസായരംഗത്തുള്ളവർക്ക് ബയോടെക് കേന്ദ്രം നെതർലാൻഡിൽ സമാനമായ കേന്ദ്രങ്ങൾ അവിടുത്തെ വ്യവസായികൾക്ക് നൽകുന്ന സഹായങ്ങളാണ് പ്രചോദനമെന്ന് സിന്തൈറ്റ് എം.ഡി.ഡോ.വിജു ജേക്കബ് പറഞ്ഞു. ഡോ.സാംതോമസ്, ഡോ.ജയേഷ് പുതുമന, വിശാൽ വർമ്മ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സി.എസ്.ബി സെന്റർ
ലോകപ്രശസ്തരായ സുഗന്ധ ഉത്പന്ന നിർമ്മാതാക്കളാണ് കോലഞ്ചേരിയിലെ സിന്തൈറ്റ്. സ്ഥാപകനായ സി.വി.ജേക്കബിന്റെ സ്മരണാർത്ഥം സി.വി.ജേക്കബ് സെന്റർ ഫോർ സിന്തറ്റിക് ബയോളജി ആൻഡ് ബയോ മാനുഫാക്ചറിംഗ് എന്ന പേരിലാണ് കേന്ദ്രം അറിയപ്പെടുക. ഗവേഷണത്തിനും ഇന്നൊവേഷനുമാണ് പ്രാമുഖ്യം.
ആരോഗ്യം, കൃഷി, ഭക്ഷണം, വ്യവസായം, പരിസ്ഥിതി മേഖലകളിൽ സിന്തറ്റിക് ബയോളജി, ബയോമാനുഫാക്ചറിംഗ് മേഖലയ്ക്ക് വലിയ സാദ്ധ്യതകളാണ് തെളിയുന്നത്. ഇന്ത്യയിൽ ഈ രംഗം പ്രാരംഭ ഘട്ടത്തിലാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ 300 കോടിയോളം രൂപയുടെ ഗ്രാൻഡ് സർക്കാർ, സ്വകാര്യമേഖലയിൽ നിന്ന് കുസാറ്റ് പ്രതീക്ഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |