കൊച്ചി: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ ഒന്നരവർഷത്തിനുശേഷം ഡൽഹിയിൽ പിടിയിലായി. കുമരകം സ്വദേശി അനൂപാണ് അറസ്റ്റിലായത്. മുംബയ് മലയാളിയായ യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് അറസ്റ്റ്. പൊലീസിൽ നൽകിയ പരാതിക്ക് പിന്നാലെ നാടുവിട്ട ഇയാൾ ഉത്തരേന്ത്യയിലടക്കം ഒളിവിൽ കഴിയുകയായിരുന്നു. കാനഡയിലേക്ക് കടക്കാനിരിക്കെയാണ് സെൻട്രൽ പൊലീസ് സംഘത്തിന്റെ പിടിവീണത്. പാട്യാല കോടതിയിൽ ഹാജരാക്കിയ അനൂപിനെ ട്രാൻസിറ്റ് വാറണ്ടുവാങ്ങി കൊച്ചിയിലെത്തിക്കും.
2021 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മാട്രിമോണിയൽ സൈറ്റിലൂടെയാണ് യുവതി അനൂപിനെ പരിചയപ്പെട്ടത്. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് ഇയാൾ അറിയിക്കുകയായിരുന്നു. ചാറ്റിംഗിലൂടെ കൂടുതൽ അടുപ്പത്തിലായി. ഇതിനിടെ യുവതിയെ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചു. പരാതിക്കാരിയിൽനിന്ന് എട്ട് ലക്ഷത്തോളം രൂപയും കൈക്കലാക്കിയിരുന്നു. പിന്നീട് വിവാഹത്തിൽനിന്ന് പിന്തിരിഞ്ഞ് അനൂപ് സ്ഥലം വിടുകയായിരുന്നു. അനൂപിന്റെ ഫോൺ സ്വിച്ച് ഒഫ് ചെയ്ത നിലയിലായിരുന്നതിനാൽ ആദ്യഘട്ടത്തിൽ അന്വേഷണം പ്രതിസന്ധിയിലായിരുന്നു. ഫോൺ വീണ്ടും ഉപയോഗിച്ചതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് പൊലീസ് സംഘം ഡൽഹിയിലെത്തി പിടികൂടുകയായിരുന്നു. ഇന്നോ നാളെയോ അനൂപുമായി അന്വേഷണ സംഘം കൊച്ചിയിലെത്തും. കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയശേഷമാകും തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |