ഫോർട്ടുകൊച്ചിയിൽ വഴിവിളക്കുകൾ മിഴിയടച്ചു; സഞ്ചാരികൾ ദുരിതത്തിൽ

Thursday 07 May 2026 2:11 AM IST

ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചിയിലെ സ്വപ്നതീരത്ത് വഴിവിളക്കുകൾ തെളിയാത്തത് സഞ്ചാരികളെ ദുരിതത്തിലാക്കുന്നു. റോ റോ ജെട്ടി, സമീപത്തെ ചൂണ്ടപാർക്ക്, ബീച്ച് നടപ്പാതകൾ എന്നിവിടങ്ങളിൽ ദിവസങ്ങളായി വെളിച്ചമില്ലാത്തത് സാമൂഹ്യവിരുദ്ധർക്കും ലഹരി ഇടപാടുകാർക്കും തുണയായിരിക്കുകയാണ്.

ബീച്ച് നവീകരണത്തിന് വർഷാവർഷം ലക്ഷങ്ങൾ നീക്കിവയ്ക്കുന്നുണ്ടെങ്കിലും വികസനം കടലാസിലൊതുങ്ങുകയാണ്. കടലിൽനിന്നടിഞ്ഞ മാലിന്യങ്ങളും മദ്യക്കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും യഥാസമയം നീക്കംചെയ്യാത്തതിനാൽ ബീച്ച് മലിനമാണ്. മുമ്പ് ഐസ്ക്രീം വില്പനക്കാരും വിവിധ സംഘടനകളും ശുചീകരണം നടത്തിയിരുന്നെങ്കിലും ഇപ്പോൾ മാലിന്യസംസ്കരണം അവതാളത്തിലാണ്. നിയുക്ത എം.എൽ.എ വിഷയത്തിൽ ഇടപെട്ട് സ്വപ്നതീരത്തെ സംരക്ഷിക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.

പഴിചാരി തടിതപ്പൽ

വഴിവിളക്ക് തെളിയാത്തതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി അധികൃതർ കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിനെയും (സി.എസ്.എം.എൽ) അവർ നഗരസഭയേയും പഴിചാരി ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നു

സന്ധ്യകഴിഞ്ഞാൽ ബീച്ചിലെ കരിങ്കൽക്കെട്ടുകൾക്കിടയിൽനിന്ന് ഇഴജന്തുക്കൾ ഇറങ്ങുന്നത് കുടുംബമായെത്തുന്ന സഞ്ചാരികൾക്ക് ഭീഷണി

തെരുവുനായ്ക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണ്

വിദേശികളടക്കം നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ഇവിടെ ശൗചാലയം ഇല്ലാത്തതും വലിയ പ്രതിസന്ധിയാണ്. സൗത്ത് ബീച്ചിലെ ശൗചാലയം പ്രവർത്തിപ്പിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്

പ്രശ്നപരിഹാരത്തിന് അധികാരികൾ സത്വര നടപടികൾ സ്വീകരിക്കണം.

അഡ്വ. ആന്റണി കുരീത്തറ,

മുൻ കൗൺസിലർ