
തിരുവനന്തപുരം: ബിജെപി ഭരണകൂടം സ്ത്രീസംവരണം ഒരിക്കലും നടപ്പിലാക്കില്ലെന്ന് നടൻ പ്രകാശ് രാജ്. തിരുവനന്തപുരത്ത് കെ ജി ഓ എയുടെ വജ്ര ജൂബിലി സമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്ക് മികവുറ്റ ഒരു സംസ്കാര പാരമ്പര്യമല്ല ഉണ്ടായിരുന്നത്. സതിയും ശൈശവ വിവാഹവുമൊക്കെ ചേർന്ന് പ്രാകൃതമായ വ്യവസ്ഥയെ മാറ്റി എഴുതിയത് ഡോക്ടർ ബി ആർ അംബേദ്‌കർ ആണ്. ബ്രിട്ടീഷുകാരുടെ ഐഡിയോളജിക്ക് എതിരെ ആയിരുന്നില്ല അംബേദ്‌കറുടെ പോരാട്ടം. ഇന്ത്യയിൽ നിലനിന്നിരുന്ന ആർഎസ്എസ് ഐഡിയോളജിക്കെതിരെയും മനുസ്‌മൃതിക്കെതിരെയും ആയിരുന്നു അദ്ദേഹം പോരാട്ടം നടത്തിയതും ഭരണഘടന രൂപപ്പെടുത്തിയതുമെന്നും പ്രകാശ് രാജ് പറഞ്ഞു.
ഹിന്ദി സംസാരിക്കുന്നതിനും ഹിന്ദി ഭാഷയിൽ അഭിനയിക്കുന്നതിനും പ്രതിസന്ധികൾ ഇല്ല. എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. അതിനെതിരെ വാചാലനാവുക തന്നെ ചെയ്യുമെന്നും പ്രകാശ് രാജ് പറഞ്ഞു. നമുക്കൊരു ഫെഡറൽ ഘടനയുണ്ട് അതിനെ തകിടം മറിക്കുന്നതാണ് കേന്ദ്ര നയങ്ങൾ. അതിനെതിരെ ശബ്ദിക്കാൻ ആരെയും അവർ അനുവദിക്കാറില്ല.
ഇപ്പോൾ മുളപൊട്ടിയ കോക്രോച് ജനത പാർട്ടി വരെ സ്വാതന്ത്ര്യത്തിന്റെ പ്രഘോഷണമാണ് നടത്തുന്നത്. കലാകാരൻ എന്ന നിലയിൽ തനിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും ജനങ്ങളുടെ സ്നേഹവും ഇഷ്ടവും നിലനിൽക്കുന്നിടത്തോളം കാലം സന്തോഷത്തോടെ തുടരുമെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. കെ ജി ഓ എ സംസ്ഥാന പ്രസിഡണ്ട് എം എൻ ശരത് ചന്ദ്രലാൽ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |