ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്: പ്രതിയെ കസ്റ്റഡിയിൽ വിട്ടു
കൊച്ചി: ഓൺലൈൻ ട്രേഡിംഗിൽ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശിയിൽനിന്ന് 24.76 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി ഹൈദരാബാദ് സ്വദേശി അല്ലംരാജു സത്യനാരായണ മൂർത്തിയെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശനി വരെയാണ് കസ്റ്റഡി കാലാവധി. ഇയാളുടെ സാമ്പത്തിക ഇടപാടുകളും ഫോൺവിളി വിവരങ്ങളും അടിസ്ഥാനമാക്കി അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഹൈദരാബാദിൽ 300 വില്ലകൾ താൻ നിർമ്മിച്ചുകൊണ്ടിരിക്കുകയാണെന്ന് ചോദ്യം ചെയ്യലിൽ സത്യനാരായണ മൂർത്തി സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ കൂട്ടാളി ടൈസൺ രാജു നിലവിൽ റിമാൻഡിലാണ്. ഇവരുടെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് കണ്ടെത്തൽ. സത്യനാരായണ മൂർത്തിയുമായി അടുപ്പമുള്ള തെലങ്കാന സ്വദേശി അരുൺ റെഡ്ഡിയെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. ജാർഖണ്ഡ് സ്വദേശിക്കും കേസിൽ പങ്കുള്ളതായി സംശയിക്കുന്നു. 'ക്യാപ്പിറ്റലിക്‌സ്' എന്ന വെബ്‌സൈറ്റ് വഴിയായിരുന്നു തട്ടിപ്പ്. 2023 മാർച്ച് 15 മുതൽ ആഗസ്റ്റ് 29 വരെ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം തട്ടിയത്.