കാമ്പസുകൾ കേന്ദ്രീകരിച്ചുള്ള സ്ത്രീസുരക്ഷാ പരിപാടി
കൊച്ചി: സ്ത്രീ സുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന 'കനൽ' പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രതികരണം. മൂന്ന് മാസത്തിനകം ജില്ലയിലെ 46 കോളേജുകളിൽ 9,000 വിദ്യാർത്ഥികളാണ് പദ്ധതിയുടെ ഭാഗമായത്. ലിംഗസമത്വം മുഖ്യ വിഷയമാക്കി കോളേജ് കാമ്പസുകൾ കേന്ദ്രീകരിച്ചാണ് പരിപാടികൾ നടത്തുന്നത്. സ്ത്രീധനം, ഗാർഹിക പീഡനം, ശൈശവ വിവാഹം എന്നിവയ്‌ക്കെതിരെയും സ്ത്രീ സുരക്ഷ, ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കാനും കാമ്പസ് തലം മുതൽ ബോധവത്കരണം നൽകും.
കൊവിഡ് കാലത്ത് ഓൺലൈനായാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ 530ലേറെ കോളേജുകളിൽ രണ്ടായിരത്തിലേറെ ക്ലാസുകൾ സംഘടിപ്പിച്ചു. 80,000ലേറെ വിദ്യാർത്ഥികൾ പങ്കാളികളായി.
റിസോഴ്സ് ടീം
എറണാകുളം ജില്ലയിൽ പത്ത് പേരടങ്ങുന്ന റിസോഴ്‌സ് ടീമാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സംസ്ഥാനത്താകെ 100ലേറെ റിസോഴ്‌സ് പേഴ്‌സൺമാരുണ്ട്. പോസ്റ്റർ പ്രചാരണവും തകൃതി. 'പറയാം പരിഹരിക്കാം' എന്ന പേരിൽ പുസ്തകവും പ്രസിദ്ധീകരിച്ചു.
സർവകലാശാലകളിലെയും കോളജുകളിലെയും എൻ.എസ്.എസ്, എൻ.സി.സി, മറ്റ് ക്ലബ്ബുകൾ എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കുന്നത്. ഒരു കോളേജിൽ രണ്ടോ അതിലധികമോ സെഷനുകൾ ഉണ്ടാകും. ഇക്കഴിഞ്ഞ ജൂലായ് 23ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
ജില്ലയിലെ പ്രധാന കോളേജുകളിൽ
മഹാരാജാസ്, സെന്റ് തെരേസാസ്, ഗവ. ലാ കോളേജ്, രാജഗിരി, സെന്റ്. ആൽബർട്‌സ്
കോളേജുകളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ കോളേജുകളിൽ ഇനിയും പരിപാടി സംഘടിപ്പിക്കും. അടുത്ത ഫെബ്രുവരി വരെ കോളേജുകളിൽ നിന്ന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ആര്യ. സി.ഡി
വനിതാ ശക്തി കേന്ദ്ര
വുമൺ വെൽഫെയർ ഓഫീസർ
എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |