കോലഞ്ചേരി: വൃശ്ചിക രാത്രികളിലെ ഗ്രാമക്കാഴ്ചകളിൽ ഒന്നായിരുന്ന അയ്യപ്പൻ വിളക്കുകളും കൊവിഡിൽ ഇല്ലാതാകുന്നു. ഇന്നുമുതൽ അയ്യപ്പൻ വിളക്കാഘോഷത്തിരക്കുകളിലേക്ക് പോകുന്ന പതിവ് ഇക്കുറി തെറ്റി. വൃശ്ചികം ഒന്നിന് നിരവധി മേഖലകളിൽ അയ്യപ്പൻവിളക്ക് തുടങ്ങുന്ന പതിവുണ്ട്. എന്നാൽ ഇതുവരെ നടത്തുന്നത് സംബന്ധിച്ച് ആരും തന്നെ തീരുമാനമെടുത്തിട്ടില്ല. വിളക്കാഘോഷങ്ങൾ കുറഞ്ഞതോടെ ദേശങ്ങളും അയ്യപ്പൻവിളക്ക് സംഘങ്ങളും നിരാശയിലായി. മണ്ഡല സീസണായ വൃശ്ചികം മുതൽ സംഘങ്ങൾക്ക് തിരക്കേറുകയായിരുന്നു പതിവ്.
ഉടുക്ക്, ചിന്ത്പാട്ട്, ചെണ്ട, നാദസ്വരം കലാകാരൻമാർ ലൈറ്റ് ആൻഡ് സൗണ്ട്, അമ്പലം നിർമ്മിക്കുന്നതിന് വാഴപ്പിണ്ടി തയ്യാറാക്കുന്നവർ, കോമരങ്ങൾ, പൂജാരി, കുരുത്തോല ഒരുക്കുന്നവർ എന്നിവരെല്ലാം ഒത്തൊരുമിച്ചാണ് അയ്യപ്പൻവിളക്ക് ഭംഗിയാക്കുന്നത്. ഇങ്ങനെ നാൽപതുപേരോളം അടങ്ങുന്ന വലിയ സംഘങ്ങളുടെ പ്രതീക്ഷയാണ് മണ്ഡലകാലം. ഭൂരിഭാഗം പേരും മണ്ഡലകാലത്ത് വ്രതമെടുത്ത് ഭക്തിയോടെയാണ് ചടങ്ങുകൾക്കെത്തുക.
ദേശക്കമ്മിറ്റികളും തറവാട്ടുകാരും വീട്ടുകാരുമാണ് പ്രധാനമായും അയ്യപ്പൻവിളക്ക് വഴിപാട് കഴിക്കാറുള്ളത്. അറുപതിനായിരം മുതൽ നാലുലക്ഷം രൂപവരെ ചെലവ് വരുന്ന വിളക്കുകളുണ്ട്. പൊതു ചടങ്ങുകൾ പോലെയാണ് മിക്കയിടങ്ങളിലും വിളക്കുകൾ നടത്താറുള്ളത്. ജാതി മത ദേദമന്യെ എല്ലാവരും ഒറ്റക്കെട്ടായാണ് പലയിടങ്ങളിലും അയ്യപ്പൻവിളക്ക് നടത്താറുള്ളത്.
ഇരുപത് പരിപാടികൾ വരെ സീസണിൽ ലഭിക്കാറുണ്ടായിരുന്നു. ഇതുവരെ ബുക്കിംഗ് ഒന്നും ലഭിച്ചിട്ടില്ല. ലഭിക്കുമെന്നാണ് പ്രതീക്ഷ. 10,000 മുതൽ 15,000 രൂപ വരെയാണ് പ്രതിഫലം ലഭിച്ചിരുന്നത്. ഇക്കുറി കെട്ടിവച്ച ഉടുക്കഴിച്ചിട്ടില്ല. ഒരു വർഷത്തേക്ക് കരുതുന്ന വരുമാനം നഷ്ടമാകുമെന്ന ഭീതിയുണ്ട്.
നാരായണൻകുട്ടി
ഉടുക്ക് പാട്ട് കലാകാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |