കൊച്ചി: കൊവിഡ് ലോക്ക് ഡൗൺ സൃഷ്ടിക്കുന്ന വിഷാദം ഇതിവൃത്തമാക്കി പത്താം ക്ളാസുകാരി ചിന്മയി നായർ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ഗ്രാൻഡ്‌മ' കൈയടി നേടുന്നു. ശിശുദിനത്തിൽ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഓൺലൈൻ പഠനം സൃഷ്ടിച്ച വിഷാദം മുത്തശ്ശിയുടെ സാമീപ്യത്തിലൂടെ മറികടക്കുന്ന കുട്ടിയാണ് ചിത്രത്തിലെ കേന്ദ്രബിന്ദു. മുതിർന്നവർ കുടുംബത്തിന്റെ അവിഭാജ്യമായ ഘടകമാണെന്നും ചിത്രം ഓർമ്മിപ്പിക്കുന്നു. പൊൻകുന്നം ചിറക്കടവ് എസ്.ആർ.വി എൻ.എസ്.എസ് സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനി ചിന്മയിയാണ് കഥയെഴുതി സംവിധാനം ചെയ്തത്. സിനിമാസംവിധായകനായ പിതാവ് അനിൽരാജാണ് തിരക്കഥയും സംഭാഷണവും രചിച്ചത്. 12 മിനിറ്റാണ് ദൈർഘ്യം.
ഒരു ബന്ധുവിന് കൊവിഡ് കാലത്തുണ്ടായ വിഷാദവും അമ്മൂമ്മയെ പിരിഞ്ഞിരിക്കേണ്ടി വന്നപ്പോൾ തോന്നിയ വിഷമവുമാണ് ചിത്രത്തിന് വഴിതെളിച്ചതെന്ന് ചിന്മയി പറഞ്ഞു. അച്ഛനോട് കഥ പറഞ്ഞപ്പോൾ ലഭിച്ച പ്രോത്സാഹനം ചിത്രം സഫലമാക്കി. നാലു ദിവസം കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. അച്ഛൻ അനിൽരാജിന്റെ സെറ്റുകളിൽ നിന്ന് ലഭിച്ച അറിവാണ് സംവിധാനത്തെ സഹായിച്ചതെന്ന് ചിന്മയി പറഞ്ഞു. ധന്യ അനിലാണ് ചിന്മയിയുടെ അമ്മ.
സ്പാറയിൽ ക്രിയേഷൻസിന്റെ ബാനറിൽ സജിമോൻ പാറയിൽ നിർമ്മിച്ച ചിത്രത്തിൽ സുധീർ, ആരിഷ് അനൂപ്, സജിമോൻ പാറയിൽ, ഗായത്രി വിജയലക്ഷ്‌മി, ഗീ, വിഷ്ണുദാസ്, ബ്രിന്റ ബെന്നി എന്നിവരാണ് അഭിനേതാക്കൾ.
"പകച്ചുനിൽക്കുന്ന ഒരു കൊച്ചുകുട്ടിയുടെ കഥയുമായി പത്താം ക്ലാസ്സിൽ പഠിക്കുന്ന ചിന്മയി നായർ സംവിധാനം ചെയ്തതാണ് ഗ്രാൻഡ്‌മാ. ചിന്മയി എന്ന കൊച്ചുമിടുക്കിക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും എന്റെ ആശംസകൾ."
മോഹൻലാൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |