കൊച്ചി: ഗോശ്രീ പാലത്തിലൂടെയുള്ള വാഹനയാത്ര അക്ഷരാർത്ഥത്തിൽ കുതിരപ്പുറത്തു പോകുന്നതു പോലെയാണെന്ന് ഹൈക്കോടതിയുടെ വിമർശനം. കിഴക്കമ്പലം - നെല്ലാട് റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്നും അല്ലെങ്കിൽ റോഡിന്റെ ചുമതലയുള്ള എൻജിനീയർ ഹാജരായി വിശദീകരണം നൽകേണ്ടി വരുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി.
കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി. അജിത് കുമാർ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ച് ഇക്കാര്യങ്ങൾ പറഞ്ഞത്. ഹർജി ഇന്നു വീണ്ടും പരിഗണിക്കും.
നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികളെക്കുറിച്ച് റിപ്പോർട്ട് നൽകാമെന്ന് നഗരസഭ അറിയിച്ചെങ്കിലും റിപ്പോർട്ടിൽ താത്പര്യമില്ലെന്ന് സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു. ഗോശ്രീ പാലത്തിലെയും അപ്രോച്ച് റോഡിലെയും കുഴികൾ ബാഗുകളിട്ട് നികത്തി വച്ചിരിക്കുകയാണ്. ഇതിനാലാണ് യാത്രക്കാർക്ക് കുതിരപ്പുറത്തെന്നപോലെ യാത്ര ചെയ്യേണ്ടി വരുന്നത്.
æ ജനങ്ങളെ കൊല്ലരുത്
കിഴക്കമ്പലം - നെല്ലാട് റോഡ് എത്ര നാളായി തകർന്നു കിടക്കുന്നു? ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണം. ഈ റോഡിന്റെ ചുമതലയുള്ള എൻജിനീയർക്ക് എന്റെ നികുതിപ്പണത്തിൽ നിന്ന് ശമ്പളം നൽകാനാവില്ല. എത്ര അപകടങ്ങളാണ് റൂട്ടിലുണ്ടാകുന്നത്. യാത്രാ യോഗ്യമല്ലെങ്കിൽ ആളെക്കൊല്ലാതെ റോഡ് അടച്ചുപൂട്ടി ജനങ്ങൾക്ക് സഞ്ചരിക്കാൻ ബദൽ റോഡ് തുറന്നു നൽകണം. തീർത്തും നിരുത്തരവാദപരമായാണ് ഇക്കാര്യത്തിൽ അധികൃതർ പെരുമാറുന്നത്. ജനങ്ങൾ ഇനി കൂടുതൽ അനുഭവിക്കേണ്ടി വരരുത്. - സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു.
æ അപകടത്തിന് വട്ടമൊരുക്കി ഗോശ്രീയിലെ ട്രാഫിക് ഐലൻഡ്
ഗോശ്രീപാലം ഇറങ്ങി ചെല്ലുന്നിടത്തെ ട്രാഫിക് ഐലൻഡ് അപകടക്കെണിയാണെന്ന് സിംഗിൾബെഞ്ച് പറഞ്ഞു. ഇവിടെ ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കേണ്ടത് അങ്ങേയറ്റം അനിവാര്യമാണ്. ആർക്കാണ് ഈ റോഡിന്റെ ചുമതല? നഗരസഭ, ജി.സി.ഡി.എ, പൊതുമരാമത്ത്, കൊച്ചിൻ പോർട്ട് ട്രസ്റ്റ് എന്നിവരിൽ ആരായാലും അടുത്ത ദിവസം ഹർജി പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ വിശദീകരണം നൽകണം. ഈ റൂട്ടിൽ ബൈക്കുകൾക്കാണ് അപകടമുണ്ടാകാൻ സാദ്ധ്യത ഏറെയുള്ളത്. പലവഴി വാഹനങ്ങൾ പാഞ്ഞെത്തി അപകടമുണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്.
æ സ്റ്റേഡിയത്തിനു മുന്നിലെ റോഡ്
രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിനു മുന്നിലെ റോഡിന്റെ ശോച്യാവസ്ഥയിൽ നഗരസഭ മറുപടി നൽകണം. ഹർജി ഇന്നു വീണ്ടും പരിഗണിക്കുമ്പോൾ മറുപടി നൽകണം. നഗരസഭക്ക് മറുപടി പറയാനാവില്ലെങ്കിൽ ചുമതലയുള്ള എൻജിനീയറുമായി സംസാരിക്കാൻ തയ്യാറാണ്. ബാനർജി റോഡിൽ പണികൾ നടക്കുന്നുണ്ടെന്നും സിംഗിൾബെഞ്ച് വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |