കൊച്ചി: കൊവിഡ് കാലത്ത് മറ്റു മേഖലകളിൽ വീഴ്ച വന്നെങ്കിലും കൂടുതൽ ഉണർവോടെ മുന്നേറുകയാണ് ക്ഷീര മേഖല. എറണാകുളം മേഖലയിൽ പാലുത്പാദനം വലിയ രീതിയിൽ വർദ്ധിച്ചു. പ്രവാസികളും മറ്റു തോട്ടം തൊഴിലാളികളും ക്ഷീര മേഖലകളിലേക്ക് എത്തിയതും പാലിന്റെ പ്രാദേശിക വില്പന കുറഞ്ഞതും മിൽമയിൽ അളക്കുന്ന പാലിന്റെ അളവ് വർദ്ധിച്ചു. എറണാകുളം മദ്ധ്യമേഖലയുടെ കീഴിൽ വരുന്ന എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ പതിനായിരത്തോളം ക്ഷീര കർഷകരാണ് പുതുതായി എത്തിയത്. കൊവിഡ് കാലത്ത് നിരവധി വ്യവസായങ്ങൾ തകർന്നു പോയപ്പോഴും ക്ഷീര മേഖലയിൽ പാലിന്റെ വില കുറയ്ക്കാഞ്ഞതാണ് പലരും കടന്നു വരാൻ കാരണമായത്. പാലിന്റെ വില ഒരുതവണ കൂടിയാൽ പിന്നീട് അത് കുറയില്ല എന്നതും പലരേയും മെഖലയിലേക്ക് എത്താൻ പ്രേരിപ്പിച്ചിട്ടുണ്ട്.
എറണാകുളം മേഖലയിലെ ക്ഷീര കർഷകർ- 46000
കൊവിഡിനു മുമ്പ്- 38000
ഇപ്പോൾ അളക്കുന്ന പാല്- 42 ലക്ഷം ലിറ്റർ
കൊവിഡിന് മുമ്പ്- 36 ലക്ഷം ലിറ്റർ
ഒരു ലിറ്റർ പാലിന്റെ വില- 37 രൂപ
പാല്പൊടി നിർമ്മാണം
എറണാകുളം മദ്ധ്യമേഖലയിൽ അളക്കുന്ന പാലിൽ ബാക്കി വരുന്ന പാൽ പാല്പൊടി നിർമ്മാണത്തിനായി നൽകും. കർഷകർ കൊണ്ടു വരുന്ന മുഴുവൻ പാലും മിൽമകളിൽ അളക്കുന്നുണ്ട്. ഇതിൽ നിന്നും ബാക്കി വരുന്ന 25000 ലിറ്റർ പാൽ പാല്പൊടി നിർമ്മാണത്തിന് കയറ്റി അയയ്ക്കും. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്കാണ് പാൽ കയറ്റി അയയ്ക്കുന്നത്.
ബസ് ഓൺ വീൽ വഴി പാലുത്പന്ന വില്പന
പാലുത്പന്നങ്ങൾ വിൽക്കുന്നതിനായി തൃശൂരിൽ ആരംഭിച്ച കെ.എസ്.ആർ.ടി.സി ബസ് ഓൺ വീൽസ് പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. കൊച്ചി, കോട്ടയം, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് ആരംഭിക്കുക. കൊച്ചി ബോൾഗാട്ടി പാലസിന് സമീപം ആരംഭിക്കുന്ന ബസ് ഓൺ വീൽസിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തിയായി. എറണാകുളം മദ്ധ്യമേഖലയുടെ നേതൃത്വത്തിൽ 65 ഓളം പാലുത്പന്നങ്ങൾ വിൽക്കുന്നുണ്ട്. പാലും തൈരും കൂടാതെ കൂടുതൽ ഉത്പന്നങ്ങൾ വിൽക്കാനാണ് തീരുമാനം.
എറണാകുളം മദ്ധ്യമേഖലയിൽ ഇനിയും പാലുത്പാദനം കൂടും. പ്രവാസികൾ ഉൾപ്പടെ കൂടുതൽ ആളുകൾ ക്ഷീരമേഖലയിലേക്ക് എത്തുന്നുണ്ട്. മറ്റ് മിൽമാ യൂണിയനുകളിൽ പാലിന്റെ വില കുറച്ചപ്പോൾ എറണാകുളം മദ്ധ്യമേഖലയിൽ കർഷകരുടെ മുഴുവൻ പാലും അളക്കുകയും വിലയിൽ മാറ്റം വരുത്താതെ നൽകിയിട്ടുമുണ്ട്.
ജോൺ തെരുവോത്ത്,
എറണാകുളം മദ്ധ്യമേഖല യൂണിയൻ ചെയർമാൻ
മിൽമ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |