കൊച്ചി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിന് ദേശീയതലത്തിൽ പ്രവേശന പരീക്ഷ നടത്താനുള്ള തീരുമാനം സി.ബി.എസ്.ഇ ഉൾപ്പെടെ കേന്ദ്ര സിലബസുകളിലെ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ആശ്വാസമാകും. കൊവിഡ് പ്രതിസന്ധിയിൽ പന്ത്രണ്ടാം ക്ളാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ ആശങ്കയിലായ വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിന് അവസരം ഒരുക്കുന്നതാണ് തീരുമാനം.
കാസർകോട്ടെ ഉൾപ്പെടെ രാജ്യത്തെ മുഴുവൻ കേന്ദ്ര സർവകലാശാലകളിലും പരീക്ഷ വഴി പ്രവേശനം നൽകാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്. ദേശീയ വിദ്യാഭ്യാസനയം 2020ന്റെ ചുവടുപിടിച്ചാണ് തീരുമാനം. കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ വിവിധ സംസ്ഥാന ബോർഡുകൾ പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയത്തിൽ ഉദാരസമീപനമാണ് സ്വീകരിച്ചത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ കേന്ദ്ര സിലബസുകളിൽ പതിവുപോലെ മൂല്യനിർണ്ണയം നടത്തിയതുമൂലം മാർക്കിൽ കുറവുണ്ടായി. ഇത് കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ ഉന്നതപഠന സ്ഥാപനങ്ങളിൽ കേന്ദ്ര സിലബസ് വിദ്യാർത്ഥികൾ പിന്തള്ളപ്പെടുമെന്ന ആശങ്കയുളവാക്കിയിരുന്നു. ഇക്കാര്യമുന്നയിച്ച് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് ഭാരവാഹികൾ 2021 ജൂലായ് 26 ന് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ, യു.ജി.സി ചെയർമാൻ തുടങ്ങിയവർക്ക് നിവേദനം നൽകിയിരുന്നു. 1,07,000 വിദ്യാർത്ഥികൾ ഒപ്പിട്ട നിവേദനവും സമർപ്പിച്ചിരുന്നു.
സ്വാഗതാർഹം
ദേശീയ സിലബസുകളിൽ പഠിക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ തുടർപഠനത്തിന് അവസരം ഒരുക്കുന്ന തീരുമാനം സ്വാഗതാർഹവും ആശ്വാസകരവുമാണ്. കുട്ടികൾക്ക് മെറിറ്റിന് അനുസൃതമായ ഉന്നതപഠനാവസരം ലഭ്യമാകുമെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |