കൊച്ചി: സംസ്ഥാന വ്യാപകമായി വേരുറപ്പിച്ച്, കോടികൾ തട്ടിയ യൂറോ മണി ചെയിൻ തട്ടിപ്പ് സംഘം നിക്ഷേപകർക്ക് പണം കൈമാറിയിരുന്നത് ദുബായ് കമ്പനി വഴി. ആദ്യഘട്ടത്തിൽ ചേർന്നവർക്കാണ് രണ്ട് യൂറോയ്ക്ക് ആനുപാതികമായ തുക ബിറ്റ് കോയിനാനാണ് നൽകിയിട്ടുള്ളത്. കമ്പനിയുടെ പേരിൽ വെബ് സൈറ്റെല്ലാം തുറന്നാണ് തട്ടിപ്പത്രയും നടത്തിയത്.
അമേരിക്കൻ കമ്പനിയുമായി സഹകരിച്ചാണ് ഇടപാടെന്നാണ് ഇവർ നിക്ഷേപകരെ വിശ്വസിപ്പിച്ചത്. എറണാകുളം സ്വദേശികളാണ് ആസൂത്രകർ. ഇവർ ദുബായിലേക്ക് കടന്നെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവാവിനെയും ബന്ധുക്കളെയും കബളിച്ച് 10 ലക്ഷം രൂപ തട്ടിയ മണി ചെയിൻ സംഘത്തിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിൽ പ്രതികൾ ക്രൗഡ് വൺ എന്ന മൾട്ടി ലെവൽ സ്ഥാപനത്തിന്റെ മറവിൽ ഒരു കോടിയോളം രൂപ ബിറ്റ് കോയിനാക്കി മാറ്രിയിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീടാണ് തലപ്പത്തുള്ള എറണാകുളം സ്വദേശികളുടെ പങ്ക് വ്യക്തമായത്. വെണ്ണല ചക്കാലക്കടവ് വീട്ടിൽ ജോഷി (51), തമ്മനം നിലവറയത്ത് വീട്ടിൽ ബേഴ്സൺ ( 52) എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
10 ഡയക്ടർമാർ
ക്രൗഡ് വൺ കമ്പനിയുടെ മേധാവിമാർ ജീവനക്കാരുടെ അറസ്റ്റിന് ഏതാനും ദിവസം മുമ്പാണ് ദുബാലിലേക്ക് കടന്നത്. ഇവിടെ ബിസിനസ് ആവശ്യങ്ങൾക്കായാണ് പോയതെന്നാണ് ബന്ധുക്കളോടും അടുത്ത സുഹൃത്തുക്കളോടും പറഞ്ഞത്. അറസ്റ്ര് വിവരമറിഞ്ഞ് മുങ്ങിയിരിക്കുകയാണ്. ഇവരുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. തട്ടിപ്പ് സ്ഥാപനത്തിന് 10 ഡയക്ടർമാരുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. കേരളത്തിലുടനീളം ഇവരുടെ ശൃംഖലയുണ്ട്.
കൂടുതൽപ്പേർ
തട്ടിപ്പിൽ കൂടുതൽപ്പേർ കുടുങ്ങിയിട്ടുണ്ടെങ്കിലും ആരും പുതിയ പരാതിയുമായി എത്തിയിട്ടില്ല. നാണക്കേട് മൂലം പുറത്തുപറയാതിരിക്കുകയാണെന്ന് കരുതുന്നത്. 50,000 രൂപ നിക്ഷേപിച്ചാൽ ആഴ്ചയിൽ രണ്ടര യൂറോ വീതം അക്കൗണ്ടിലെത്തുമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ ആളുകളെ വീഴ്ത്തിയിരുന്നത്. മോഹന വാഗ്ദാനങ്ങളിൽ വീണ് പണം നിക്ഷേപിച്ചെങ്കിലും അക്കൗണ്ടിൽ തുകയെത്താതായതോടെയാണ് പരാതിക്കാരൻ തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. 2020 മുതലാണ് പ്രതികൾ ക്രൗഡ് വണ്ണിന്റെ പേരിൽ തട്ടിപ്പ് തുടങ്ങുന്നതെന്നാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |