കൊച്ചി: കൊച്ചിയിലെ ഫോറിൻപോസ്റ്റ് ഓഫീസ് വഴി വീണ്ടും ലഹരികടത്താൻ ശ്രമം. 15 പാഴ്‌സലുകളിൽ നിന്നായി
മുന്തിയ ഇനം എം.ഡി.എം.എയും എൽ.എസ്.ഡിയും പിടികൂടി. ഫോറിൻ തപാൽഓഫീസ് മാർഗം ലഹരികടത്തി പിടിയിലായ കോഴിക്കോട് വെസ്റ്റ് മാങ്കാവ് സ്വദേശി കെ. ഫസലു, കൊടുങ്ങല്ലൂർ ലോകമലേശ്വരം വടക്കനോളിൽ വീട്ടിൽ ജാസിം നിസാം എന്നിവർക്കാണ് പാഴ്‌സലുകൾ എത്തിയിട്ടുള്ളത്. ഇരുവരും റിമാൻഡിലാണ്. 15 പാഴ്‌സലുകളിലായി 207 ഗ്രാം എം.ഡി.എം.എ, 60എൽ.എസ്.ഡി സ്റ്റാമ്പുകളുമാണ് കടത്താൻ ശ്രമിച്ചത്. ഇരുവരെയും നാളെ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും.
അഞ്ച് പാഴ്‌സലുകളാണ് ഫസലുവിന്റെ പേരിൽ എത്തിയിട്ടുള്ളത്. ജാസിമിന്റെ പേരിൽ പത്തെണ്ണവും. ഒരു നുള്ളിന് ആയിരത്തിലധികം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചിട്ടുള്ളത്. അടുത്തിടെയാണ് പാഴ്‌സലുകൾ കൊച്ചിയിലെത്തിയത്. ഇവയിലെ മേൽവിലാസങ്ങൾ കസ്റ്റംസ് എക്‌സൈസിന് നൽകിയിരുന്നു. 15 പാഴ്‌സലുകളും നെതർലാൻഡിൽനിന്നാണ് എത്തിയിട്ടുള്ളത്. ഇവയെല്ലാം ഇന്നലെ എക്സൈസ് ഏറ്റെടുത്ത് കോടതിയിൽ സമർപ്പിച്ചു.
കഴിഞ്ഞ മാസമാണ് ഫസലു പിടിയിലായത്. എൽ.എസ്.ഡി സ്റ്റാമ്പുകളാണ് അന്നും കടത്താൻ ശ്രമിച്ചത്. ഇയാളുടെ കോഴിക്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് കണ്ടെത്തിയിരുന്നു. വിദേശത്തുനിന്ന് ലഹരികടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഫസലു. ഇയാൾ കഞ്ചാവ് കേസിൽ പ്രതിയാണ്. ഫസലുവിന്റെ പിന്നിൽ വൻസംഘമുണ്ടെന്നാണ് സൂചന.
സിനിമാ മേഖലയിലുൾപ്പെടെ പ്രമുഖർക്കുമാത്രം മയക്കുമരുന്ന് വില്പന നടത്തുന്ന ജാസിം നിസാം ഈ മാസം ആദ്യമാണ് പിടിയിലായത്. നെതർലൻഡിൽനിന്ന് ഇയാൾ വരുത്തിച്ച പാഴ്‌സലിൽനിന്ന് അന്ന് 2896.8 മില്ലി ഗ്രാം എം.ഡി.എം.എയും 9881.8മില്ലി ഗ്രാം കൊക്കെയ്‌നുമാണ് പിടികൂടിയത്. സൗണ്ട് എൻജിനിയറായ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |