കൊച്ചി: 44.5 ലക്ഷം രൂപയുടെ എറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പ് സ്വന്തമാക്കിയ സന്തോഷത്തിലാണ് കുഫോസിലെ മറൈൻ സയൻസ് വിദ്യാർത്ഥി വി.എസ്.അജയ്. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ലോകത്തിലെ മികച്ച വിദ്യാർത്ഥികൾക്ക് നൽകുന്ന സ്‌കോളർഷിപ്പാണിത്. മലയാളം മീഡിയത്തിൽ പഠിച്ച് വന്ന എനിക്ക് സ്കോളർഷിപ്പ് ലഭിക്കില്ലെന്ന് പലരും പറഞ്ഞു. പറവൂർ സഹോദരൻ സ്മാരക സ്കൂളിലും ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു അജയുടെ സ്കൂൾ വിദ്യാഭ്യാസം. വാശിയോടെ സ്കോളർഷിപ്പിനായി ശ്രമിക്കുകയായിരുന്നുവെന്ന് അജയ് പറഞ്ഞു.
പ്ലസ്ടു പഠനത്തിനു ശേഷം പാലക്കാട് എൻ.എസ്.എസ് എൻജിനീയറിംഗ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിന് ചേർന്ന അജയ്ക്ക് അപ്പോഴും ഫിഷറീസ് തന്നെയായിരുന്നു മോഹം. ഒരുമാസത്തിന് ശേഷം കോഴ്സ് നിറുത്തി കുഫോസിൽ ഫിഷറീസ് സയൻസിന് അഡ്മിഷൻ എടുത്തു. പിന്നീട് കൊവിഡ് കാലമായപ്പോൾ പഠനം ഓൺലൈനിലേക്കായി. ഈ സമയം സ്കോളർഷിപ്പിന് വേണ്ടി പരമാവധി ഉപയോഗിച്ചു. മത്സ്യമേഖലയിൽ സർവേ നടത്തി ഗവേഷണ ഫലങ്ങളും റിപ്പോർട്ടുകളും പ്രസിദ്ധീകരിച്ചു. ഇത് സ്കോളർഷിപ്പിന് മാർക്ക് കൂടാൻ കാരണമായി. ഇന്ത്യയിൽ നിന്ന് അജയ്യ്ക്കുമാത്രമാണ് രണ്ടുവർഷത്തെ എം.എസ്‌സി മറൈൻ എൺവയർമെന്റ് കോഴ്‌സിന് പ്രവേശനം ലഭിച്ചത്. ആയിരത്തോളം അപേക്ഷകർ ഉണ്ടായിരുന്നു. 1000ൽ 913 മാർക്ക് നേടി ലോകറാങ്കിൽ പത്താം സ്ഥാനത്തെത്തി. ആദ്യസെമസ്റ്റർ ഫ്രാൻസിലും രണ്ടാമത്തെ സെമസ്റ്റർ സ്പെയിനിലും മൂന്നാം സെമസ്റ്റർ ബെൽജിയത്തിലും ചെയ്യാനാണ് തീരുമാനം. നാലാം സെമസ്റ്റർ പിന്നീട് നിശ്ചയിക്കും. സെപ്തംബർ ആറിന് ക്ലാസ് തുടങ്ങും. ഒന്നിന് ഇവിടെ നിന്ന് മടങ്ങും. 49,000 യൂറോ (44.5 ലക്ഷം രൂപ) അജയ്യ്ക്ക് പഠനാവശ്യത്തിനായി യൂറോപ്യൻ യൂണിയൻ നൽകും. യുറോപ്പിലെ തിരഞ്ഞെടുത്ത മൂന്ന് രാജ്യങ്ങളിലെ പ്രമുഖ സർവകലാശാലകളിൽ മാസ്റ്റേഴ്‌സ് കോഴ്‌സിന്റെ ഓരോ സെമസ്റ്റർ വീതം പഠിക്കാം എന്നതാണ് എറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പിന്റെ പ്രത്യേകത. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ ചെറായി വലിയവീട്ടീൽ വി.എ. സലിംകുമാറിന്റെയും കെ.ആർ.ഗിരിജയുടെയും മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |