കൊച്ചി: അപൂർവരോഗത്തിന് മുന്നിൽ മുട്ടുമടക്കാതെ ഉന്നതവിജയം കൈവരിച്ച് ഏവർക്കും പ്രചോദനമായ പ്രീതു ജയപ്രകാശിന് വാഗ്ദാനം നൽകിയസമ്മാനം കൊച്ചി സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും കൗൺസിലറും ചേർന്ന് കുടുംബത്തിന് കൈമാറി. അടുത്തിടെയാണ് പനി ബാധിച്ച് പ്രീതു ലോകത്തോട് വിടപറഞ്ഞത്.
സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതയായി അനങ്ങാൻ പറ്റാതിരുന്നിട്ടും രോഗത്തെ തോല്പിച്ച് അപൂർവനേട്ടം കൈവരിച്ചതിന് മേഴ്‌സി കോപ്പിയെന്ന സംഘടനയാണ് പ്രീതുവിന് സമ്മാനം വാഗ്ദാനംചെയ്തത്. കൗൺസിലർ ബിന്ദു ഷൈലചന്ദ്രൻ, എറണാകുളം സൗത്ത് അസി.കമ്മിഷണർ രാജ്കുമാർ, മട്ടാഞ്ചേരി അസി. കമ്മിഷണർ രവീന്ദ്രനാഥ്, തൃക്കാക്കര അസി. കമ്മിഷണർ പി.ബി.ബേബി എന്നിവർ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയിരുന്നു.
യു.എസ് കമ്പനിയായ ഡിലോയിറ്റിലെ അസോഷ്യേറ്റ് സൊലൂഷൻ അഡ്വൈസറായിരുന്ന പ്രീതു വീൽചെയറിലിരുന്ന് പഠിച്ചാണ് ബി.കോമിലും സി.എയിലും മികച്ചവിജയം സ്വന്തമാക്കിയത്. ഗുരുതരരോഗം ബാധിച്ചിട്ടും ഒമ്പതുമണിക്കൂർവരെ പ്രീതു ജോലിചെയ്തിരുന്നു. അത്യപൂർവ നേട്ടങ്ങളും വീൽച്ചെയറിലിരുന്ന് ഈ മിടുക്കി സ്വന്തമാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഓൺലൈൻ ക്ലാസെടുത്തിരുന്നു.
മകൾ മരിച്ചതിനാൽ ആ തുക ഇനി ആവശ്യമില്ല. മകളുടെ പേരിലെഴുതിയ ചെക്കായതുകൊണ്ടാണ് ഏറ്റുവാങ്ങിയതെന്നും ഇതുപയോഗിച്ച് ആരെയെങ്കിലും സഹായിക്കാനാണ് തീരുമാനമെന്നും റിട്ട.എസ്.ഐകൂടിയായ പ്രീതുവിന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു.
1994 ഏപ്രിൽ 30ന് കുട്ടനാട്ടിലായിരുന്നു പ്രീതു ജനിച്ചത്. ചെറുപ്പത്തിലേ രോഗം തിരിച്ചറിഞ്ഞിരുന്നെങ്കിലും അത്യാധുനിക ചികിത്സാസാദ്ധ്യതകൾ ഉണ്ടായിരുന്നില്ല. പഠിക്കാൻ മിടുക്കിയായ മകൾക്കുവേണ്ടി മാതാപിതാക്കൾ താമസം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |