കൊച്ചി: വടുതലയിൽ റെയിൽവേ മേൽപ്പാലത്തിനു താഴെ വർഷങ്ങൾക്ക് മുൻ പണിതീർത്ത ബണ്ട് നീക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദേശ പ്രകാരം രൂപീകരിക്കപ്പെട്ട സമിതിയുടെ അദ്ധ്യക്ഷന് കേരിയും(കേരള റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) ഇറിഗേഷനും സമർപ്പിക്കേണ്ട റിപ്പോർട്ട് വൈകുന്നു.
23ന് പ്രദേശത്ത് തെളിവെടുപ്പ് നടത്തിയ ശേഷം അണ്ടർ വാട്ടർ സർവേയും സ്‌കൂബാ ഫോട്ടോയും ഉൾപ്പെടെയുള്ള സാങ്കേതിക പഠനം അടിയന്തരമായി നടത്തി 26ന് റിപ്പോർട്ട് സമർപ്പിക്കാൻ സമിതി അദ്ധ്യക്ഷൻ പ്രണബ് ജ്യോതിനാഥ് നിർദേശിച്ചിരുന്നു.
തെളിവെടുപ്പിനു ശേഷം എല്ലാ ദിവസവും പ്രദേശത്ത് കേരിയുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ടെങ്കിലും സമിതി അദ്ധ്യക്ഷൻ നിർദേശിച്ച സാങ്കേതിക പരിശോധനകൾ സാധിക്കാത്തതിനാലാണ് റിപ്പോർട്ട് വൈകുന്നത്. പ്രതികൂല കാലാവസ്ഥയും പരിശോധനയ്ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. അഞ്ചിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിയുന്നത്. റിപ്പോർട്ട് ലഭിച്ച ശേഷമാകും സമിതി അദ്ധ്യക്ഷൻ പ്രണബ് ജ്യോതിനാഥ് ഹൈക്കോടതിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുക. ശേഷം മൂന്ന് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശമുണ്ട്.
ഇറിഗേഷൻ റിപ്പോർട്ട്
ശരിവച്ച് ലോകായുക്ത
ബണ്ട് നീക്കിയില്ലെങ്കിൽ ആലുവ വരെ വെള്ളപ്പൊക്കം ഉറപ്പെന്ന ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയറുടെ റിപ്പോർട്ട് ശരിവെച്ച് ലോകായുക്ത. ഫെബ്രുവരിയിൽ സ്ഥലം സന്ദർശിച്ച് ലോകായുക്ത പരിശോധന നടത്തിയിരുന്നു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ലോകായുക്തയുടെ സുപ്രധാന കണ്ടെത്തൽ.
പാലത്തിനടിയിലെ ബണ്ട് മൂലം ചെളിയും മണലും എക്കലും കോൺക്രീറ്റ് അവശിഷ്ടങ്ങളും അടിഞ്ഞിട്ടുണ്ടെന്നും അത് അടിയന്തരമായി നീക്കണമെന്നുമാണ് ലോകായുക്ത അന്വേഷണ വിഭാഗം ഇൻസ്‌പെക്ടർ ബി.എസ്. സജിമോൻ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. കേരള റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 2021ൽ സമർപ്പിച്ച റിപ്പോർട്ടും ലോകായുക്ത പരിശോധിച്ചിരുന്നു.
സമിതി അദ്ധ്യക്ഷൻ വീണ്ടുമെത്തും
ഹൈക്കോടതി നിയോഗിച്ച ആറംഗ സമിതിയുടെ അദ്ധ്യക്ഷൻ ജലവിഭവ സെക്രട്ടറി പ്രണബ് ജ്യോതിനാഥ് പരിശോധന റിപ്പോർട്ടിന് അന്തിമ രൂപം നൽകുന്നതിന് അടുത്ത ചൊവ്വാഴ്ച വീണ്ടും ജില്ലയിലെത്തും.
വിശദമായി കാര്യങ്ങൾ പഠിച്ച ശേഷം കേരിയും ഇറിേേഗഷനും ഉടൻ തന്നെ റിപ്പോർട്ട് നൽകും. അത് ലഭിച്ച ശേഷം മറ്റു നടപടികൾ തീരുമാനിക്കും
പ്രണബ് ജ്യോതിനാഥ്
ജലവിഭവ വകുപ്പ് സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |