അടിമുടി ക്രമക്കേടെന്ന് അന്വേഷണ റിപ്പോർട്ട്
തൃക്കാക്കര: പ്രളയഫണ്ട് തട്ടിപ്പിൽ നഷ്ടമായത് 20 കോടി രൂപ. നടന്നത് അടിമുടി ക്രമക്കേട്. ട്രഷറി വകുപ്പ് അന്വേഷണവുമായി സഹകരിക്കുന്നില്ല. കളക്ടറേറ്റിലെ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച. തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ ഡോ.എ.കൗശികൻ 2020 ജൂൺ രണ്ടിന് സമർപ്പിച്ച റിപ്പോർട്ടിൽ നിർണായകമായ ഒട്ടേറെ വിവരങ്ങൾ.
ഈ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം പോലും പുറത്തുവിട്ടിരുന്നില്ല. സർക്കാരിന് 14.84 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നതെന്ന് സൂചനകൾ പുറത്തുവന്നിരുന്നു.
2018ലെ പ്രളയ ദുരിതാശ്വാസ വിതരണത്തിൽ 27 ലക്ഷം രൂപ തട്ടിച്ചെന്നായിരുന്നു ആദ്യകേസ്. കളക്ടറേറ്റിലെ പരിഹാരം സെക്ഷനിലെ ക്ളാർക്ക് വിഷ്ണുപ്രസാദാണ് ഒന്നാം പ്രതി. സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ആറ് പേർ വേറെയും. രണ്ടാമത്തെ കേസിൽ 73 ലക്ഷം തട്ടിയെന്നാണ് ആരോപണം.
സി.പി.എം നിയന്ത്രണത്തിലുള്ള അയ്യനാട് സഹകരണ ബാങ്കിലെ വിഷ്ണുവിന്റെ പരിചയക്കാരുടെ അക്കൗണ്ടുകളിലേക്കാണ് കൂടുതൽ തുകയും എത്തിയത്.
പ്രളയം ബാധിക്കാത്ത തൃക്കാക്കരയിലെ ഗുണഭോക്താക്കൾക്ക് നഷ്ടപരിഹാരം ലഭിച്ചതിൽ തോന്നിയ സംശയമാണ് തട്ടിപ്പ് ശ്രദ്ധയിൽ വരാൻ കാരണം. തുടർന്ന് എ.ഡി.എമ്മിന്റെ പരാതിയിൽ കേസെടുത്തു. ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രങ്ങൾ സമർപ്പിച്ചത്.
19,82,85,000 രൂപ സർക്കാരിന് നഷ്ടപ്പെട്ടുകാണുമെന്നാണ് കൗശികൻ റിപ്പോർട്ടിലുള്ളത്. ഈ തുക അനധികൃതമായി ഗുണഭോക്താക്കൾ കൈപ്പറ്റിയിട്ടുണ്ടോ, അത് പ്രതികൾ ഇവരിൽ നിന്ന് കൈക്കലാക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഇനി വ്യക്തമാകണം.
1,06,799 ഗുണഭോക്താക്കൾക്ക് 191 ലിസ്റ്റുകളിലൂടെ 413,01,45,400 രൂപയാണ് വിതരണം ചെയ്തത്. വീടിന്റെ നാശത്തിന്റെ തോതനുസരിച്ച് അഞ്ച് സ്ളാബുകളിലായിരുന്നു നഷ്ടപരിഹാരം.
വീടിന്റെ നാശത്തിനുള്ള നഷ്ടപരിഹാരം
നാശത്തോത് തുക മൊത്തം നൽകിയത്
1. 15% വരെ 10,000 3,12,90,000
2. 29% വരെ 60,000 16,51,20,000
3. 59% വരെ 1,25,000 3,75,000
4. 74% വരെ 2,50,000 15,00,000
5. 100% 4,00,000
ആകെ 19,82,85,000
ക്യാമ്പുകളിലേക്ക് മാറിയ 1,79,879 കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 10,000 രൂപ വീതം 1,79,87,90,000 രൂപ തഹസിൽദാർ മുഖാന്തിരം വിതരണം ചെയ്തിരുന്നു. പൂർണമായും വീട് തകർന്നവർക്കുള്ള തുകയും തഹസിൽദാരിലൂടെയാണ് നൽകിയത്. ഇതു രണ്ടും ഒഴികെയുള്ള രേഖകളാണ് പരിശോധിച്ചത്.
ഒരേ അക്കൗണ്ട് നമ്പർ ഒരേ ലിസ്റ്റിലും വ്യത്യസ്ത ലിസ്റ്റുകളിലും ആവർത്തിച്ച് ഉൾപ്പെടുത്തി ഒരേ കാറ്റഗറിയിൽപ്പെടുന്ന തുക പലവട്ടം ലഭിക്കുന്നതായിരുന്നു തട്ടിപ്പ് രീതി.
2753 അക്കൗണ്ട് നമ്പറുകളിലേക്ക് ഇങ്ങിനെ 14,94,41,500 രൂപ മാറ്റി. ഇതിൽ 2711 അക്കൗണ്ടുകളിലേക്ക് രണ്ട് പ്രാവശ്യം തുക നൽകിയിട്ടുണ്ട്. ബാക്കിയുള്ളവയിലേക്ക് മൂന്നും നാലും തവണ നൽകി.
സർക്കാർ നിർദേശിക്കാത്ത 288 അക്കൗണ്ടുകളിലേക്ക് രണ്ട് പ്രാവശ്യം വീതം 3,89,27,500
അക്കൗണ്ട് നമ്പറുകൾ തെറ്റിച്ച് രേഖപ്പെടുത്തിയതിനാൽ 844 പേർക്ക് ധനസഹായം ലഭിച്ചില്ല.
ഒന്നാം പ്രതി വിഷ്ണു പ്രസാദ് സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് 9,65,000 രൂപ വകമാറ്റി.
# കേസിലെ പ്രതികൾ
കളക്ട്രേറ്റ് ജീവനക്കാരനായ വിഷ്ണുപ്രസാദ്, മഹേഷ്, മഹേഷിന്റെ ഭാര്യ എം.എം നീതു, തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായിരുന്ന അൻവർ, ഭാര്യ ഖൗറത്ത്, എൻ.എൻ നിതിൻ, നിതിന്റെ ഭാര്യ ഷിന്റു. പ്രതികൾ എല്ലാവരും ജാമ്യത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |