കൊച്ചി: ആർത്തവ നാളുകളിൽ ഇത്രയും വേദന അനുഭവിക്കുന്നവരാണോ നമ്മുടെ സ്ത്രീകൾ? സിമുലേറ്റർ കണ്ട ആവേശത്തിൽ ഒന്ന് പരീക്ഷിക്കാമെന്ന് കരുതിയവരിൽ 80 ശതമാനവും പൂർണ വേദന അനുഭവിക്കും മുമ്പേ പരീക്ഷണം മതിയാക്കി കസേരയിൽ നിന്ന് എഴുന്നേറ്റ് ചോദിച്ച ചോദ്യമിതായിരുന്നു. ഹൈബി ഈഡൻ എം.പി നടപ്പാക്കുന്ന കപ്പ് ഒഫ് ലൈഫ് പദ്ധതിയുടെ ഭാഗമായി ലുലു മാളിൽ ഒരുക്കിയ പ്രത്യേക പവലിയനിലാണ് സിമുലേറ്റർ ഉപയോഗിച്ച് ആർത്തവ വേദന അനുഭവിച്ചറിയാൻ പുരുഷന്മാർക്ക് അവസരമൊരുക്കിയത്.
വയർ കൊളുത്തി പിടിക്കുന്ന വേദന നേരിട്ട് അനുഭവിച്ചറിഞ്ഞപ്പോഴാണ് എത്രത്തോളം വേദനയാണ് എല്ലാ മാസവും സ്ത്രീകൾ അനുഭവിക്കുന്നതെന്ന ബോദ്ധ്യം പലർക്കുമുണ്ടായത്. ആർത്തവ നാളുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദനയോളം വരില്ലെങ്കിലും ഒന്ന് മുതൽ പത്ത് വരെ യൂണിറ്റുകൾ വേദനകളായി അനുഭവിക്കുന്ന തരത്തിലാണ് സിമുലേറ്റർ രൂപകല്പന ചെയ്തിരിക്കുന്നത്.
ശരാശരി നാല് യൂണിറ്റ് വരെ വേദന താങ്ങാൻ പരീക്ഷണത്തിന് തയാറായ പല പുരുഷ കേസരികൾക്കും കഴിഞ്ഞു. മൂന്ന് യൂണിറ്റ് ആകുമ്പോഴേക്കും അസഹ്യമായ വേദനയെന്ന് പലരും പറഞ്ഞു. അപൂർവം ചിലർക്ക് മാത്രമാണ് എട്ട് യൂണിറ്റ് വരെ വേദന താങ്ങാൻ കഴിഞ്ഞത്. ഹൈബി ഈഡൻ എം.പിയും യൂ ട്യൂബ് ഇൻഫ്ളുവൻസർ ശരൺ നായരും സിമുലേറ്റർ പരീക്ഷിച്ചു. റിലാക്‌സേഷന് വേണ്ടി ഉപയോഗിക്കുന്ന ഫിസിയോ തെറാപ്പി ഉപകരണമാണ് സാങ്കേതിക വിദ്യ ഉപയോഗിച്ച് രൂപമാറ്റം വരുത്തി സിമുലേറ്ററാക്കി മാറ്റിയത്.
ആർത്തവ വേദനയെ കുറിച്ച് അവബോധമുണ്ടാക്കാനും സ്ത്രീകൾ അനുഭവിക്കുന്ന മാനസീക പിരിമുറുക്കവും ബുദ്ധിമുട്ടുകളും സമൂഹം തുറന്ന മനസോടെ ചർച്ച ചെയുന്നതിനുമായാണ് സിമുലേറ്റർ ഉപയോഗിച്ച് സാമൂഹ്യ പരീക്ഷണത്തിന് തയാറായത്
ഹൈബി ഈഡൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |