കളമശേരി: 1966 നവംബർ 9 ന് എം.കെ.കെ നായർ ഉദ്ഘാടനം ചെയ്ത് ഫാക്ടിന്റെയും നാടിന്റെയും അഭിമാനമായി തലയെടുപ്പോടെ നിന്ന ജവഹർലാൽ നെഹ്രു മെമ്മോറിയൽ ആശുപത്രി ഇന്ന് നഷ്ടപ്രതാപത്തിന്റെ സ്മരണയിൽ. കാടും പടലും പൂപ്പലും പിടിച്ച അവസ്ഥയിലാണ് ഒരുകാലത്ത് ഒരുപാടുപേർക്ക് ആശ്രയമായിരുന്ന ഈ ആതുരാലയം. ഫാക്ട് പടുത്തുയർത്തുന്നതിൽ വലിയ പങ്കുവഹിച്ച പ്രതിഭാധനനായ എം.കെ.കെ. നായരുടെ 35-ാം ചരമവാർഷിക ദിനമായിരുന്നു ചൊവ്വാഴ്ച. അദ്ദേഹം സ്ഥാപിച്ച ഫാക്ട് ആശുപത്രിയുടെ പ്രവർത്തനം നിലച്ചിട്ട് കഴിഞ്ഞ ദിവസം പതിനെട്ട് വർഷവും തികഞ്ഞു.
2004 ജൂൺ മുതലാണ് ഫാക്ട് ജെ. എൻ.എം ആശുപത്രി വേഷപ്പകർച്ച തുടങ്ങിയത്. ലക്ഷ്മി ആശുപത്രി, കേന്ദ്ര സർക്കാരിന്റ സിപെറ്റ്, സംസ്ഥാന സർക്കാരിന്റെ ഫയർ ആൻഡ് റെസ്ക്യു ഓഫീസ് എന്നിങ്ങനെ പലരൂപത്തിലേക്ക് അതു മാറിക്കൊണ്ടിരുന്നു. ഇന്ന് എൻ.സി.സി ക്യാമ്പായി തുടരുന്നു.
അല്പം ചരിത്രം :
1963 ൽ ഫാക്ടറി പ്ലാന്റിലുണ്ടായ അപകടത്തിൽ മൂന്ന് ജീവനക്കാർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. വിദഗ്ധ ചികിത്സ കിട്ടണമെങ്കിൽ ആലുവയിലോ എറണാകുളത്തോ പോകണം. സമീപ പ്രദേശങ്ങളിൽ നല്ല ആശുപത്രിയില്ല. ഫാക്ടിന് സ്വന്തമായി മികച്ച ആശുപത്രി വേണമെന്ന ചിന്തയ്ക്ക് അത് ആക്കം കൂട്ടി.
1965 ൽ കോട്ടയത്ത് നടന്ന മെഡിക്കൽ അസോസിയേഷൻ കായിക മേള ഉദ്ഘാടനം ചെയ്യാനെത്തിയ എം.കെ.കെ.നായർ, അദ്ധ്യക്ഷന്റെ കസേരയിലിരുന്ന ഡോ.ആർ.കേശവൻ നായരോട് ഫാക്ട് തുടങ്ങാനിരിക്കുന്ന ആശുപത്രിയുടെ ചുമതലയേൽക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന്, കേരളത്തിലെ ആദ്യ സിവിൽ സർജനും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ആദ്യ സൂപ്രണ്ടും മെഡിക്കൽ കോളേജിന്റെ സ്ഥാപക പിതാക്കന്മാരിൽ ഒരാളുമായ ഡോ.ആർ.കേശവൻ നായർ സ്ഥലം സന്ദർശിച്ചു. കെട്ടിടത്തിന്റെ പ്ലാൻ സംബന്ധിച്ച് ചില നിർദ്ദേശങ്ങൾ നൽകി. ഉപകരണങ്ങൾ എന്തൊക്കെ വേണമെന്നും അറിയിച്ചു. 1965 മെയ് രണ്ടിന് കേശവൻ നായർ ഫാക്ട് ആശുപത്രിയുടെ ചുമതല ഏറ്റെടുത്തു. ആശുപത്രിയുടെ സൂപ്രണ്ടായി അഞ്ച് വർഷം അദ്ദേഹം സേവനമനുഷ്ഠിച്ചു. ആശുപത്രി ആരംഭിച്ചശേഷം
വരാപ്പുഴ ആർച്ച് ബിഷപ്പ് തിരുമേനിയോട് മേട്രൺ, ഓപ്പറേഷൻ തിയേറ്റർ, പ്രസവവാർഡ് എന്നീ ഡിപ്പാർട്ടുമെന്റുകളിലെ സേവനത്തിന് പരിചയസമ്പന്നരായ കന്യാസ്ത്രീകളെ വിട്ടുനൽകണമെന്ന് എം.കെ.കെ.നായർ അഭ്യർത്ഥിച്ചു. അവരുടെ താമസത്തിന് ആരാധനാലയം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി. എക്സ്റേ, ലബോറട്ടറി, മെഡിസിൻ, ഫിസിയോതെറാപ്പി തുടങ്ങി വിവിധ വിഭാഗം സ്പെഷ്യലിസ്റ്റുകൾ ആഴ്ചതോറും ആശുപത്രിയിലെത്തിയിരുന്നു.
സമീപ പ്രദേശത്തെ വ്യവസായ ശാലയിലെ ജീവനക്കാർക്കും, നാട്ടുകാർക്കും ആശുപത്രിയിൽ ചികിത്സ നൽകിപ്പോന്നു.
ജെ.എൻ.എം നിർത്തുമ്പോൾ 10 ഡോക്ടർമാർ ഉൾപ്പെടെ വിവിധ ഡിപ്പാർട്ടുമെന്റുകളിലായി ഏകദേശം നൂറോളം ജീവനക്കാരുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |