• ഹൈക്കോർട്ട് ടെർമിനൽ റെഡിയാകുന്നു, അഞ്ചാം ബോട്ടുമെത്തി
കൊച്ചി: ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ അടുത്ത മാസം കൊച്ചിക്കായലിന്റെ ഓളപ്പരപ്പിലെത്തും. ആദ്യബാച്ചിലെ അഞ്ചാമത്തെയും അവസാനത്തെയും ബോട്ട് ശനിയാഴ്ച കൊച്ചി കപ്പൽശാല വാട്ടർ മെട്രോയ്ക്ക് കൈമാറി. ഏറ്റവും വലിയ ടെർമിനലായ ഹൈക്കോർട്ടിൽ ബോട്ടുകൾ അടുപ്പിക്കേണ്ട വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മൂന്ന് പൊന്തൂണുകൾ ഘടിപ്പിച്ചു. എൻട്രി സംവിധാനങ്ങളും സ്ഥാപിച്ചു. റൂട്ടിൽ ട്രയൽ സർവീസും തുടങ്ങി.
ആദ്യ സർവീസ് വൈറ്റില, വൈപ്പിൻ, ഹൈക്കോർട്ട് എന്നീ ടെർമിനലുകൾ ബന്ധിപ്പിച്ച് സർക്കുലറായാണ് ഓടുക. ബോൾഗാട്ടി കൂടി ഉടനെ ഈ റൂട്ടിൽ ഉൾപ്പെടുത്തും. കൂടുതൽ ബോട്ടുകൾ എത്തുന്ന മുറയ്ക്കും മറ്റ് ജെട്ടികൾ റെഡിയാകുന്ന മുറയ്ക്കും സർവീസ് വിപുലപ്പെടുത്തും.
ഹൈക്കോർട്ട് ജെട്ടിയിൽ എട്ട് ബോട്ടുകൾ അടുപ്പിക്കാനുള്ള സംവിധാനമുണ്ടെങ്കിലും ഇപ്പോൾ മൂന്ന് പൊന്തൂണുകൾ മാത്രമേ ഘടിപ്പിച്ചിട്ടുള്ളൂ. അവശേഷിക്കുന്ന അഞ്ചെണ്ണത്തിന്റെ പണികൾ പുരോഗമിക്കുകയാണ്.
2019 ഡിസംബറിൽ കമ്മിഷൻ ചെയ്യേണ്ട പദ്ധതിയായിരുന്നു വാട്ടർ മെട്രോ. ബോട്ടുകളും ടെർമിനലുകളും വൈകിയതും കൊവിഡും മറ്റ് സാങ്കേതികപ്രശ്നങ്ങളുമാണ് തടസങ്ങൾ സൃഷ്ടിച്ചത്.
വാട്ടർ മെട്രോ പദ്ധതി
78 ബോട്ടുകൾ
16 റൂട്ടുകൾ
78.6 കിലോമീറ്റർ
38 ടെർമിനലുകൾ
2 യാർഡുകൾ (തേവര, പിഴല)
10 ദ്വീപുകൾ
820 കോടി ചെലവ്
കാക്കനാട്ടേക്കും ഉടൻ
വൈറ്റില - കാക്കനാട് സർവീസും ഡിസംബറിൽ തുടങ്ങും. കാക്കനാട് ടെർമിനൽ നേരത്തേ തന്നെ റെഡിയാണ്. ഇവിടെ നിന്ന് ഇരുമ്പനം റോഡിലേക്കുള്ള റോഡിന്റെ പണി അവസാനഘട്ടത്തിലാണ്. ഇത് പൂർത്തിയാവുകയും അടുത്ത നാല് ബോട്ടുകളും കിട്ടുമ്പോൾ ഈ സർവീസിനും തുടക്കമാകും. വൈറ്റിലയിൽ നിന്ന് കാക്കനാട്ടേക്ക് 15 മിനിട്ട് കൊണ്ട് എത്തിച്ചേരാനാകും. റോഡ് തയ്യാറാകുന്നതോടെ ഈ റൂട്ട് ജനപ്രിയമാകുമെന്നാണ് പ്രതീക്ഷ. ബോൾഗാട്ടി, ചിറ്റൂർ ടെർമിനലുകളുടെയും പണി അന്തിമഘട്ടത്തിലാണ്. മട്ടാഞ്ചേരി ടെർമിനലിന്റെ പണിയാണ് നിയമപ്രശ്നങ്ങളുടെയും തർക്കങ്ങളുടെയും പേരിൽ അനന്തമായി നീളുന്നത്.
• ആദ്യം സർവീസ്
വൈറ്റില, വൈപ്പിൻ, ഹൈക്കോർട്ട് സർക്കുലർ
• മെട്രോ ബോട്ടുകൾ
എ.സി. കട്ടാമരൻ വൈദ്യുതബോട്ടുകൾ. ഡീസലിലും പ്രവർത്തിക്കും. കൊച്ചി കപ്പൽശാലയാണ് നിർമ്മിച്ചത്. ആകെ 78 ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്ക് ഉണ്ടാവുക. 23 എണ്ണമാണ് ആദ്യഘട്ടം പൂർത്തിയാകാൻ വേണ്ടത്. 50 പേർക്ക് ഇരുന്നും 50 പേർക്ക് നിന്നും യാത്ര ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |