കൊച്ചി: കാറിന്റെ രൂപത്തിൽ കുഞ്ഞൻ റോബോട്ട്. നാലു ചക്രങ്ങളിൽ വീടകം മുഴുവൻ പായും. ഒപ്പം ഞൊടിയിടയിൽ വീടും വൃത്തിയാക്കും. ഒമ്പതാം ക്ലാസുകാരൻ അതുലിന്റെ കുഞ്ഞൻ ക്ലീനിംഗ് റോബോട്ട് വീട്ടമ്മമാരുൾപ്പെടെ ശാസ്ത്ര മേളയ്ക്കെത്തിയ ഓരോരുത്തരിലും കൗതുകമുണർത്തി.
കുറഞ്ഞ ചെലവിൽ ഒരുക്കിയ റോബോട്ട് കാണാൻ മേളയിൽ തിരക്കോട് തിരക്കും.
അഡിനോ ബോർഡിൽ കോഡിംഗ് ചെയ്താണ് റോബോട്ടിന്റെ പ്രവർത്തനം. ലിഥിയം അയൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന റോബോർട്ടിന്റെ അടിയിൽ വൃത്താകൃതിയിൽ സ്ഥാപിച്ച ഷീൽഡ് മുറിയിലെ പൊടിപടലങ്ങൾ വലിച്ചെടുക്കും.
കോഡിംഗ് സ്വന്തമായി
കുഞ്ഞൻ റോബോട്ടിന്റെ പണിപ്പുരയിൽ അതുൽ ചെലവിട്ടത് മൂന്നു ദിവസമാണ്. പാഠങ്ങൾ ഓരോന്നായി പരീക്ഷിച്ച് നോക്കി വിജയം ഉറപ്പിക്കുകയായിരുന്നു. സി.പ്ലസ്.പ്ലസിന്റെ ബാലപാഠങ്ങൾ പഠിച്ച അതുൽ യൂട്യൂബ് നോക്കി കോഡിംഗ് പഠിച്ചെടുത്താണ് റോബോട്ടിൽ അത് ഉപയോഗിച്ചത്. ബാറ്ററിയുടെയും മോട്ടോറിന്റെയും കപ്പാസിറ്റി വർദ്ധിപ്പിച്ചാൽ ഈ റോബോട്ടിൽ വാക്വം ക്ലീനർ വരെ ഘടിപ്പിക്കാനാകും. പരീക്ഷണാടിസ്ഥാനത്തിൽ തയാറാക്കിയ കുഞ്ഞൻ റോബോട്ടിന് 1,000ൽ താഴെ മാത്രമാണ് ചെലവ്.
സെൻസറിംഗ് അപാരം...
മുന്നിൽ തടസങ്ങൾ ഉണ്ടെങ്കിൽ അവയിൽ നിന്ന് താനേ ഒഴിഞ്ഞുമാറുന്ന സെൻസറാണ് റോബോട്ടിന്റെ മറ്റൊരു കിടിലൻ പ്രത്യേകത. സെൻസർ ഘടിപ്പിച്ചതും അതുൽ തന്നെ. റോബോട്ട് നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ എല്ലാം ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാനാകുമെന്നതിനാൽ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കാനും ചെലവ് വളരെ കുറവായിരിക്കുമെന്ന് അതുൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |