കൊച്ചി: കലയെ ഏറെ സ്‌നേഹിക്കുന്നതിനാലാണ് എഴുപുന്ന സ്വദേശി സെലിൻ ജേക്കബ് ബിനാലെയുടെ കഴിഞ്ഞ പതിപ്പിൽ വാളണ്ടിയറായി പങ്കെടുത്തത്. എന്നാൽ ഇക്കുറി ബിനാലെയിൽ സെലിൻ എത്തിയത് ആവിഷ്‌കാരങ്ങളുമായാണ്. യുവ കലാ പ്രവർത്തകർ അണിനിരക്കുന്ന സ്റ്റുഡന്റ്‌സ് ബിനാലെയിലാണ് സെലിന്റെ സൃഷ്ടികൾ.
തിരുവനന്തപുരം ഗവൺമെന്റ് ഫൈൻ ആർട്‌സ് കോളേജിൽ നിന്ന് ശില്പകലയിൽ ബിരുദാനന്തര ബിരുദം നേടിയ സെലിന്റെ വിഷയം ശലഭങ്ങളുടെ പരിസരമാണ്. ശലഭങ്ങളുടെ നിറം തൊട്ട് ആവാസ വ്യവസ്ഥയും നിലനിൽപ്പും യുവ കലാകാരിയുടെ നിരീക്ഷണത്തിൽ ഉൾപ്പെടുന്നു.
'പരിസ്ഥിതിയിലെ മനുഷ്യന്റെ ഇടപെടൽ ഷഡ്പദങ്ങൾ ഉൾപ്പെടെ ചെറുജീവികളെ കാര്യമായി ബാധിക്കുന്നു. എങ്കിലും ചിലവ അതിനെ സമർത്ഥമായി അതിജീവിക്കുന്നു.' മാറുന്ന ചുറ്റുപാടിൽ ജീവിതം നിലനിർത്തുന്ന ശലഭങ്ങളാണ് തന്റെ പ്രമേയമെന്ന് സെലിൻ വിശദീകരിക്കുന്നു.
ഏഴു പെയിന്റിംഗുകളും ഒരു പ്രതിഷ്ഠാപന( ഇൻസ്റ്റലേഷൻ)വുമാണ് സെലിൻ ബിനാലെയിൽ അവതരിപ്പിച്ചിട്ടുള്ളത്. പൊതു വിഷയം ശലഭം തന്നെ. ഇൻസ്റ്റലേഷന് പേര് ' ഫീൽ ദി മൊമെന്റ്''.
തന്റെ ബാല്യകാല അനുഭവമാണ് പ്രതിഷ്ഠാപനത്തിൽ സെലിൻ അനാവരണം ചെയ്യുന്നത്.
ഒരു നിശ്ചിത കാലത്ത് വീടിനു ചുറ്റുമുള്ള മരങ്ങളിൽ ചൊറിയൻ പുഴു പുറ്റുപോലെ വരും. വെയിൽ മൂക്കുമ്പോൾ അവ താഴേക്ക് നൂലിൽ ഊർന്നിറങ്ങും. അറിയാതെ സ്പർശിച്ചാൽ പിന്നെ വല്ലാത്ത ചൊറിച്ചിലാണ്. കളിക്കാൻ പോലും പറ്റാതിരുന്ന ആ കാലവും അവസ്ഥയുമാണ് ഫീൽ ദി മൊമെന്റ് എന്ന പ്രതിഷ്ഠാപനത്തിൽ.
ഓരോ ദിവസവും ചൊറിയൻ പുഴുവിനെ മെനയുകയാണ് യുവകലാകാരി. മട്ടാഞ്ചേരി ട്രിവാൻഡ്രം വെയർ ഹൗസിലാണ് ലോഹക്കമ്പിയും മറ്റുമുപയോഗിച്ചുള്ള പ്രതിഷ്ഠാപനം.
ശലഭങ്ങളുടെ വിശദാംശങ്ങൾ പ്രമേയമായ സെലിന്റെ ഏഴു പെയിന്റിംഗുകൾ മട്ടാഞ്ചേരി വി .കെ.എൽ വെയർഹൗസിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |