SignIn
Kerala Kaumudi Online
Friday, 26 April 2024 5.26 PM IST

നാശാവശിഷ്ടങ്ങളിൽ നിന്ന് രമ്യ ശില്പസൗധം

sameera

കൊച്ചി: കെട്ടിടങ്ങളുടെ നാശാവശിഷ്ടങ്ങളായ കല്ല്, മണ്ണ്, കട്ട, കയർ എന്നിവ കൊണ്ടുതീർത്ത ആശയ സമ്പുഷ്ടമായ രമ്യശില്പസൗധം. വിശ്വപ്രസിദ്ധ വാസ്തുശില്പി സമീര രാത്തോഡ് ഫോർട്ട് കൊച്ചി കബ്രാൾ യാർഡിൽ രൂപകല്പന ചെയ്ത ബിനാലെ പവിലിയനെ അങ്ങനെ വിശേഷിപ്പിക്കാം. രാത്രി ആകാശത്തെ നക്ഷത്രത്തിളക്കം കാണാനാകുന്ന മേൽക്കൂരയിലൂടെ പകൽ സൂര്യകിരണങ്ങളും ഇറ്റുവീഴും. പവിലിയനകത്തെ സുഖശീതളിമയുടെ താളം തെല്ലും തെറ്റുന്നില്ല.

കോൺക്രീറ്റ് അടിത്തറകളില്ലാത്ത, രൂപകല്പനയിൽ വിസ്മയിപ്പിക്കുന്ന മേൽക്കൂരയോടുകൂടി നാലായിരം ചതുരശ്ര അടിയിൽ പ്രകൃതിയോടിണങ്ങി നിൽക്കുന്ന പവിലിയനു പേര് പ്രത്യാശയുടെ പേടകം (കണ്ടെയ്‌നർ ഒഫ് ഹോപ് ). നാശാവശിഷ്ടങ്ങളുടെ സാദ്ധ്യതകളും ആശയങ്ങളും പ്രയോഗപഥത്തിൽ കൊണ്ടുവരുന്നതിന് പ്രചോദനമാകുന്ന നിർമ്മിതി ഡിസംബറിലെ അപ്രതീക്ഷത മഴ വകവെയ്ക്കാതെ കൊച്ചി, കൊൽക്കത്ത, ഡൽഹി എന്നിവടങ്ങളിൽ നിന്നുള്ള 60ഓളം തൊഴിലാളികൾ 30 രാവും പകലും പ്രയത്‌നിച്ചതിന്റെ ഫലമാണ്.

പുനരുപയോഗിക്കാനാകാത്ത ഒന്നും നിർമ്മാണത്തിനുപയോഗിച്ചിട്ടില്ലെന്നും പൊളിച്ചു നീക്കുമ്പോൾ പുതിയ ഒരു അവശിഷ്ടവുമുണ്ടാകില്ലെന്ന് സമീര പറഞ്ഞു. പവലിയന്റെ നാല് ചുവരുകളിലും കല്ല്, ചുടുകട്ടയുടെ ചീളുകൾ,ചെങ്കല്ല്, കെട്ടിട നിർമ്മാണത്തിനു ശേഷം വലിച്ചെറിഞ്ഞ അവശിഷ്ടങ്ങൾ എന്നിവ നിറച്ചിരിക്കുന്നു. ഗ്രാനൈറ്റ് ചീളുകളും മണ്ണും സിമന്റുമുപയോഗിച്ചതാണ് തറ. വലിയ മേൽക്കൂരയിൽ സുതാര്യമായ പ്‌ളാസ്റ്റിക് ലെയറിനു മുകളിൽ മണ്ണും ചെളിയും കല്ലുകൾക്കൊപ്പം പാകി.

പവിലിയനിലെ മോണിറ്ററും സ്പീക്കറുകളുമെല്ലാം മഴയിൽ നിന്ന് രക്ഷിക്കാനാണ് മേൽക്കൂരയിൽ പ്‌ളാസ്റ്റിക് ഇടേണ്ടിവന്നതെന്നു സമീര പറഞ്ഞു. പ്‌ളാസ്റ്റിക് ഷീറ്റും പുനരുപയോഗിക്കാവുന്നതാണ്.

സമീര രാത്തോഡ് ഡിസൈൻ അറ്റലിയറിലെ വാസ്തുശില്പികളായ നീതു ലക്ഷ്മി, ഫെനിൽ സോണി, കിരൺ കെലുസ്‌കർ എന്നിവർ ഫോർട്ട്‌കൊച്ചിയിൽ ഒരുമാസം താമസിച്ചാണ് പവിലിയൻ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്.

ബിനാലെയ്ക്ക് ശേഷം പവിലിയൻ പൂർണമായും പൊളിച്ചുമാറ്റി പുനർനിർമ്മിക്കാം. കൂടുതൽ പഠനങ്ങൾ നടത്തുകയും കൃത്യമായ പരിപാലനം നൽകുകയും ചെയ്താൽ ഇത്തരം കെട്ടിടങ്ങൾ ദീർഘകാലത്തേയ്ക്കും ഉപയോഗിക്കാമെന്നും സമീറ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BINALLE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.