കുവൈറ്റ് സിറ്റിയിൽ പാലം വരുന്നതും കാത്ത്...
അടിമാലി : മാങ്കുളം ഗ്രാമപഞ്ചായത്തിലെ കുവൈറ്റ് സിറ്റിയിൽ നല്ലതണ്ണിയാറിന് കുറുകെ ഉണ്ടായിരുന്ന പാലം തകർന്നിട്ട് വർഷങ്ങൾ പിന്നിടുന്നു. പെരുമ്പൻകുത്ത് ആനക്കുളം റോഡിൽ ഇപ്പോഴുള്ള കോൺക്രീറ്റ് പാലം നിർമ്മിക്കും മുമ്പ് പെരുമ്പൻകുത്തിൽ നിന്ന് ആനക്കുളത്തേക്ക് ആളുകളും വാഹനങ്ങളുമൊക്കെ സഞ്ചരിച്ചിരുന്നത് നല്ലതണ്ണിയാറിന് കുറുകെ കുവൈറ്റ് സിറ്റിയുമായി ബന്ധിപ്പിച്ചിരുന്ന പഴയപാലത്തിലൂടെയായിരുന്നു. 2019ലെ മഴക്കാലത്ത് പുഴയിൽ വെള്ളമുയർന്നതോടെ പാലം തകർന്നു. നല്ലതണ്ണിയാറിന് മറുകരയുള്ള ശേവൽകുടി, തൊണ്ണൂറ്റാറ്, കുവൈറ്റ്സിറ്റി തുടങ്ങിയ ഇടങ്ങളിലെ ആളുകൾ റേഷൻ സാധനങ്ങൾ വാങ്ങുന്നത് പെരുമ്പൻകുത്തിൽ പ്രവർത്തിക്കുന്ന റേഷൻകടയിൽ നിന്നുമാണ്. പാലം തകർന്ന് ഇതുവഴിയുള്ള യാത്ര അവസാനിച്ചതോടെ കുടുംബങ്ങൾ പുതിയ പാലത്തിലൂടെ അധിക ദൂരം ചുറ്റിസഞ്ചരിച്ച് റേഷൻകടയിൽ എത്തേണ്ട സ്ഥിതിയായി. ഇതിന് അധിക സാമ്പത്തിക ചിലവ് ആവശ്യമായി വരുന്നു.
തകർന്ന പാലത്തിന് പകരം പുതിയ പാലം നിർമ്മിച്ചാൽ പുഴയുടെ അക്കരെയിക്കരെയുള്ള പെരുമ്പൻകുത്തിലേക്കും കുവൈറ്റ് സിറ്റിയിലേക്കുമുള്ള ആളുകളുടെ യാത്ര കൂടുതൽ എളുപ്പമാകും. ഗതാഗതം സാദ്ധ്യമാകും വിധം പുതിയ പാലം നിർമ്മിക്കാൻ വലിയ തുക മുടക്കേണ്ടി വരുമെന്നതിനാൽ കാൽനട യാത്രസാധ്യമാകും വിധമൊരു നടപ്പാലം നിർമ്മിച്ചാലും പ്രദേശവാസികൾക്കത് സഹായകരമാകും.
തൂക്കുപാലമെങ്കിലും നിർമ്മിച്ചിരുന്നെങ്കിൽ
ആനക്കുളത്തേക്കെത്തുന്ന വിനോദസഞ്ചാരികൾ കടന്നു പോകുന്നത് കുവൈറ്റ് സിറ്റിയിലൂടെയാണ്. പഴയപാലത്തിന് പകരം തൂക്കുപാലമാണ് നിർമ്മിക്കുന്നതെങ്കിൽ പ്രദേശവാസികളുടെ കാൽനടയാത്രക്കൊപ്പം വിനോദ സഞ്ചാരികളേയും ആകർഷിക്കാനാകും.