ആനമതിൽ കെട്ടുന്നതിൽ വീഴ്ച:എ.കെ.ശശീന്ദ്രൻ

Monday 24 February 2025 10:07 PM IST

കണ്ണൂർ: ആറളത്ത് ആനമതിൽ കെട്ടുന്ന പദ്ധതിയിൽ ചില വീഴ്ചകളുണ്ടായെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ. ആനമതിൽ പൂർത്തിയാകാൻ ആറ് മാസമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ആനമതിൽ കെട്ടാൻ മരം മുറിക്കാൻ തടസമുണ്ടായിരുന്നുവെന്നും അത് നീങ്ങിയെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി. ആറളത്ത് ഇന്നലെ ചർന്ന സർവകക്ഷി യോഗത്തിന് ശേഷമായിരുന്നു പ്രതികരണം സോളാർ ഫെൻസിംഗ് ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ബഹുജനരോഷം നിലനിൽക്കുന്നുവെന്നും അതിനോട് പോസിറ്റീവായി പ്രതികരിക്കാനാണ് സർക്കാർ തീരുമാനമെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു. 'ആനകളെ ഉൾക്കാട്ടിലേക്ക് തുരത്തും. ഒരു ആർ.ആർ.ടി സംഘമാണ് നിലവിലുള്ളത്. അവരുടെ എണ്ണം വർദ്ധിപ്പിക്കും. ഫെബ്രുവരി അവസാനം ആനമതിൽ പ്രവൃത്തി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് പണം അനുവദിക്കുമെന്നും അടിക്കാടുകൾ ഉടൻ വെട്ടുമെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു. ഇതിനായി സി.സി.എഫിനെ ചുമതലപ്പെടുത്തിയെന്നും ക്യാമറകളും ലൈറ്റും സ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞു.