
കാസർകോട്: എൽ.ഡി.എഫ് വടക്കൻ മേഖല വികസനമുന്നേറ്റ ജാഥ കാസർകോട് ജില്ലയിലെ പര്യടനത്തിന് ശേഷം കണ്ണൂർ ജില്ലയിലേക്ക് കടന്നു. ഉദുമ,കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയോജകമണ്ഡലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് കാലിക്കടവിൽ വച്ച് ഉജ്വലസ്വീകരണത്തോടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജാഥ കണ്ണൂർ ജില്ലിയിലേക്ക് കടന്നത്.
കാസർകോട് ജില്ലയിലെ മൂന്ന് സ്വീകരണ കേന്ദ്രങ്ങളിലും വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ഉദുമ മണ്ഡലത്തിലെ പെരിയാട്ടടുക്കത്താണ് രണ്ടാം ദിവസം രാവിലെആദ്യത്തെ സ്വീകരണം. ആയിരകണക്കിന് എൽ.ഡി.എഫ് പ്രവർത്തകരാണ് പെരിയാട്ടടുക്കത്ത് എത്തിയത്. കാസർകോട് ഗസ്റ്റ് ഹൗസിലെ വാർത്ത സമ്മേളനവും മുൻസിപ്പൽ കോൺഫറൻസ് ഹാളിലെ പൗരപ്രമുഖരുമായുള്ള മുഖാമുഖവും കഴിഞ്ഞ ശേഷമാണ് ജാഥ ക്യാപ്റ്റൻ എം.വി.ഗോവിന്ദൻ എത്തിയത്. വാദ്യമേളങ്ങളോടെയായിരുന്നു ജാഥയെ ഇവിടെ സ്വീകരിച്ചത്. അളന്നുമുറിച്ച വാക്കുകളിൽ യു.ഡി.എഫിനെയും ബി.ജെ. പിയെയും കണക്കിന് പരിഹസിച്ചും എൽ.ഡി.എഫ് സർക്കാർ 10 വർഷം നടപ്പിലാക്കിയ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ വിശദീകരിച്ചുമായിരുന്നു എം.വി .ഗോവിന്ദന്റെ പ്രസംഗം.സി പി എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.സി.എച്ച്.കുഞ്ഞമ്പുവായിരുന്നു അദ്ധ്യക്ഷൻ. സി. പി എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലത്തിലെ കോട്ടച്ചേരിയിൽ ജാഥ എത്തിയത് നിശ്ചയിച്ചതിലും ഒരു മണിക്കൂർ കഴിഞ്ഞ്. ജാഥ ലീഡറെ നൂറുകണക്കിന് എൽ.ഡി.എഫ് പ്രവർത്തകർ ബാന്റ് വാദ്യത്തോടെയും വെടിക്കെട്ടോടെയും സ്വീകരിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ച ശേഷമായിരുന്നു ജാഥാലീഡറുടെ പ്രസംഗം. തൃക്കരിപ്പൂരിലെ സ്വീകരണ കേന്ദ്രമായ കാലിക്കടവിൽ ജാഥയെത്തുമ്പോൾ സന്ധ്യയോടടുത്തിരുന്നു.മണ്ഡലത്തിലെ കരുത്ത് വിളിച്ചറിയിക്കുന്ന തരത്തിലായിരുന്നു ഇവിടെയും ജനക്കൂട്ടം.വലിയ വരവേൽപ്പാണ് ഇവിടെ ജാഥയ്ക്ക് ലഭിച്ചത്.
കാലിക്കടവിലെ സ്വീകരണത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി. എഫ് നേതാക്കളായ മാനേജർ അഡ്വ.പി.സന്തോഷ് കുമാർ എം.പി, സ്ഥിരാംഗങ്ങളായ കെ.എസ്.സലീഖ, മാത്യു കുന്നപള്ളി, പി.പി. ദിവാകരൻ, അഡ്വ.പി.എം.സുരേഷ് ബാബു, മനയത്ത് ചന്ദ്രൻ, ബാബു ഗോപിനാഥ്, വടകോട് മോനച്ചൻ , അഡ്വ.എ.ജെ. ജോസഫ്, കാസിം ഇരിക്കൂർ ,അഡ്വ.നൈസ് മാത്യു എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ കേന്ദ്ര മന്ത്രിമാർ രാജിവെക്കണം: അഡ്വ.പി.സന്തോഷ് കുമാർ
കാലിക്കടവ്:കേന്ദ്ര ബഡ്ജറ്റിൽ ചരിത്രത്തിൽ ഇല്ലാത്ത വിധത്തിൽ കേരളത്തെ അവഗണിച്ചതിൽ ഈ നാട് മുഴുവൻ പ്രതിഷേധം ഉയർത്തുമ്പോൾ കസേരയിൽ അള്ളിപിടിച്ചിരിക്കുന്ന കേന്ദ്രമന്ത്രിമാർ ലജ്ജയുണ്ടെങ്കിൽ രാജിവെച്ചുവരണമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റംഗം അഡ്വ.പി.സന്തോഷ് കുമാർ എം.പി പറഞ്ഞു. മനുഷ്യരെ മറന്ന് ആമയുമായി വന്ന കേന്ദ്ര മന്ത്രിമാർ രാഷ്ട്രീയമായി കേരളത്തിന് ബാദ്ധ്യതയാണ്. വികസന മുന്നേറ്റ ജാഥയുടെ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ കേന്ദ്ര ഓഫീസിൽ നിന്ന് തരേണ്ട ഔദാര്യമല്ല കേരളം ചോദിച്ചത്. നികുതി പിരിവിന്റെ അംശമാണ് ചോദിച്ചത്. സംസ്ഥാന സർക്കാർ ഉന്നയിച്ചിട്ടും 29 ആവശ്യങ്ങളിൽ ഒരു പദ്ധതിയും നൽകാതെ കേരളത്തെ വഞ്ചിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. തിരഞ്ഞെടുപ്പ് വർഷമായതിനാൽ ഏതെങ്കിലും ചിലത് തരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |