വൈറലായി എൻഡോസൾഫാൻ ദുരിതബാധിതയുടെ തുറന്നകത്ത് 'രാഷ്ട്രീയമെന്തായാലും നമുക്കൊരു മുഖ്യമന്ത്രി വേണമല്ലോ സാർ'
കാസർകോട്: അതിജീവനത്തിന്റെ കരുത്തും പ്രതീക്ഷയുടെ സ്വരവുമായി ജീവിതപോരാട്ടം തുടരുന്ന എൻഡോസൾഫാൻ ദുരിതബാധിത ആയിഷത്ത് ഫാത്തിമ കോൺഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനാർത്ഥികളിലൊരാളായ വി.ഡി.സതീശന് എഴുതിയ തുറന്ന കത്ത് സോഷ്യൽമീഡിയയിൽ വൈറലാകുന്നു.രാഷ്ട്രീയമെന്തായാലും നമുക്കൊരു മുഖ്യമന്ത്രി വേണമല്ലോ എന്നാണ് ഫാത്തിമ സതീശന് എഴുതിയ തുറന്ന കത്തിലുള്ളത്.
'ഞങ്ങളുടെ പരിമിതികളേക്കാൾ വലുതാണ് ഞങ്ങളുടെ സ്വപ്നങ്ങൾ' എന്ന സൂചിപ്പിക്കുന്ന കത്തിൽ വി.ഡി സതീശൻ തന്നെ മുഖ്യമന്ത്രിയായി വരണമെന്ന പ്രതീക്ഷയമുണ്ട്. ശാരീരിക പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്നാണ് പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തതെന്ന് പറയുന്ന കത്തിൽ .ഭിന്നശേഷിക്കാർക്ക് കൂടുതൽ സുരക്ഷിതവും അന്തസ്സോടെയും ജീവിക്കാനുള്ള സാഹചര്യം കേരളത്തിൽ ഉണ്ടാകണമെന്നും ഫാത്തിമ ആവശ്യപ്പെടുന്നു.
വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ട ഓട്ടപ്പടവ് സ്വദേശിനിയായ ഫാത്തിമ നിലവിൽ പയ്യന്നൂർ തായിനേരിയിലെ സ്‌പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയാണ്. പൊക്കക്കുറവും സംസാരത്തിലെ വൈകല്യവുമാണ് ഫാത്തിമ നേരിടുന്നത്.ചികിത്സയോടൊപ്പം ഉമ്മ മൊയ്ലാക്കിരിയത്ത് സുബൈദയുടെ പരിചരണവുമാണ് വൈകല്യങ്ങളെ ഒരു പരിധി വരെ അകറ്റിനിർത്താൻ ഫാത്തിമയെ സഹായിക്കുന്നത്.മൗക്കോട് യു.പി സ്കൂളിലും പെരുമ്പട്ട ഹയർ സെക്കൻഡറി സ്കൂളിലുമായി പഠിച്ച 12 വർഷവും ഉമ്മ മകൾക്കൊപ്പമുണ്ടായിരുന്നു. വീഡിയോ ദൃശ്യങ്ങളും വാർത്തകളും സ്ഥിരമായി കണ്ടും കേട്ടുമാണ് ഫാത്തിമ രാഷ്ട്രീയത്തിൽ നല്ല ധാരണ നേടിയത്. ഉമ്മയുടെ സഹായത്തിലാണ് എഴുത്തും വായനയും.അല്പം ചിത്രം വരയുമുണ്ട്. ഈ വർഷമാണ് 19കാരിയായ ഫാത്തിമ കന്നി വോട്ട് രേഖപ്പെടുത്തിയത്.