രക്തസാക്ഷി ഫണ്ട് ദുരുപയോഗം: പയ്യന്നൂരിൽ വീണ്ടും പ്രതിഷേധ പോസ്റ്ററുകൾ
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിയവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകൾ പയ്യന്നൂരിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. സേവ് സി പി.എം ഫോറം എന്ന പേരിൽ പതിപ്പിച്ച പോസ്റ്ററുകളിൽ ജനവികാരത്തെ പാർട്ടി മാനിക്കുക, രക്തസാക്ഷി ഫണ്ട് വെട്ടിച്ചവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുക, കണക്ക് ജനങ്ങളോട് പറയുക' എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
നഗരത്തിലെ അഞ്ചോളം സ്ഥലങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.ടി.ഐ. മധുസൂദനന്റെ നേതൃത്വത്തിലാണ് രക്തസാക്ഷി ഫണ്ട് തട്ടിയതെന്ന ആരോപണം ഉയർന്നിട്ടുള്ളത്. പോസ്റ്ററുകളിൽ ആരുടെയും പേര് നേരിട്ട് പരാമർശിക്കുന്നില്ല.തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ അജ്ഞാതർ പൊളിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം വി.കുഞ്ഞിക്കൃഷ്ണന്റെ നേതൃത്വത്തിൽ പുനർനിർമ്മിച്ച മതിലിലും പോസ്റ്ററുകൾ പതിപ്പിട്ടിട്ടുണ്ട്.
ഫേസ് ബുക്ക് പോസ്റ്റിനെതിരെയും വിമർശനമഴ
ഇതിനിടെ, തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടക്കുന്നതായുള്ള സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയ്ക്ക് ചുവടെയും കടുത്ത വിമർശനം ഉയരുന്നുണ്ട്. ബിഹാർ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകൾ ഉപയോഗിച്ച് വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായും വ്യാജ ഐഡികൾ വഴി പാർട്ടി നേതാക്കൾക്കെതിരെ വ്യക്തിഹത്യ നടക്കുന്നതായും ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ഫേസ്ബുക്കിൽ ആരോപിച്ചിരുന്നു. ഈ പോസ്റ്റിന്റെ കമന്റുകളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്.