മദ്യലഹരിയിൽ കോൺഗ്രസ് നേതാവിനെ പെരുമാറി പൊലീസുകാർക്കും സുഹൃത്തിനുമെതിരെ കേസ്
കണ്ണൂർ: പെരുന്നാൾദിനത്തിൽ നഗരത്തിലെ തട്ടുകടയിൽ വച്ച് കോൺഗ്രസ് നേതാവിനെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പൊലീസുകാർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് താളിക്കാവിനെ യാതൊരു പ്രകോപനവുമില്ലാതെ മർദ്ദിച്ച സംഭവത്തിൽ എ.എസ്.ഐമാരായ എം.ആർ.രജീവൻ, ബിനു കൃഷ്ണൻ ,തലശേരി സ്വദേശി തൻസീർ എന്നിവർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്.
അക്രമത്തിൽ രഞ്ജിത്തിന്റെ കാലിനും കൈക്കും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്.ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് രഞ്ജിത്ത് പറഞ്ഞു. പെരുന്നാൾ ദിനത്തിൽ രാത്രി ഒൻപതരയോടെയാണ് കണ്ണൂർ കവിത ടാക്കീസിനടുത്തുള്ള തട്ടുക്കടയിൽ വച്ച് കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റത്. മഴ പെയ്യുന്നതിനാൽ ഹെൽമെറ്റിട്ട് തട്ടുകടയുടെ അരികിൽ വച്ചായിരുന്നു മർദ്ദനം.
തൊട്ട് മുന്നിലുണ്ടായിരുന്ന മൂന്നംഗ സംഘത്തിലെ ഒരാൾ ഇതിനിടയിൽ സവാള ആവശ്യപ്പെട്ടത് തട്ടുകടക്കാരനെ അറിയിച്ചതായിരുന്നു പ്രകോപനം. സവാള ആവശ്യപ്പെടുന്നുണ്ടെന്ന് കടക്കാരനോട് പറഞ്ഞതിന് തൊട്ടുപിന്നാലെ പിന്നീട് എന്ത് സംഭവിച്ചുവെന്ന് ഓർക്കാൻ പോലും കഴിയുന്നില്ലെന്നാണ് മർദ്ദനത്തെക്കുറിച്ച് രഞ്ചിത്ത് പറഞ്ഞത്.
റോഡിലേക്ക് ചവിട്ടിത്തെറിപ്പിച്ചു
പ്ളേറ്റ് കൊണ്ട് മുഖത്തിടിച്ചു
ഒരാഴ്ച്ചയായി തങ്ങൾ നിന്ന അന്വേഷിക്കുകയായിരുന്നുവെന്ന് പറഞ്ഞ് സംഘത്തിൽപെട്ട തൻസീർ റോഡിലേക്ക് തന്നെ ചവിട്ടി തെറിപ്പിച്ചുവെന്ന് രഞ്ജിത്ത് പറഞ്ഞു. റോഡിലേക്ക് വീണ തന്നെ ചവിട്ടിമെതിച്ചുവെന്നും താക്കോൽ കൊണ്ടും കല്ല് കൊണ്ടും ക്രൂരമായി മർദ്ദിച്ചെന്നും രഞ്ജിത്തിന്റെ പരാതിയിലുണ്ട്. കാര്യമന്വേഷിച്ചപ്പോൾ 'കൊല്ലെടാ അവനെ" എന്ന് പറഞ്ഞ് എ.എസ്.ഐ രജീവൻ ആക്രോശിച്ചതായും തൻസീർ വീണ്ടും അതിക്രൂരമായി മർദ്ദിച്ച് അവശനാക്കിയെന്നും രഞ്ജിത്ത് പറഞ്ഞു.ഇതിനിടെ ഭക്ഷണം കഴിക്കുകയായിരുന്ന എസ്.എസ്.ഐ ബിനു കൃഷ്ണൻ പ്ലേറ്റ് കൊണ്ട് തന്റെ മുഖത്തടിച്ചെന്നും പിടിച്ചു മാറ്റാൻ ശ്രമിച്ചവരെയും സംഘം ആക്രമിച്ചെന്നും കോൺഗ്രസ് നേതാവിന്റെ പരാതിയിലുണ്ട്.. ഹെൽമെറ്റുള്ളതിനാൽ മാത്രം തലയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്ന് രഞ്ജിത്ത് പറഞ്ഞു .കൈ പുറകിൽ പിടിച്ച് ലോക്കാക്കി നെഞ്ചത്ത് ആഞ്ഞ് ചവിട്ടിയതായും കഴുത്തിലുണ്ടായ സ്വർണ്ണമാല പൊട്ടിപ്പോയെന്നും രഞ്ജിത്ത് പറയുന്നു.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രഞ്ജിത്തിന്റെ ശരീരത്തിൽ കാര്യമായ പരിക്കുകളുണ്ട്. കടുത്ത വേദനയോടൊപ്പം രക്തം ചർദ്ദിച്ചുവെന്നും ഇദ്ദേഹത്തിന്റെ പരാതിയിലുണ്ട്.
ഒത്തുതീർപ്പാക്കാൻ ശ്രമം; പറ്റിപ്പോയെന്ന് പ്രതികൾ
സംഭവം വിവാദമായതോടെ കേസ് ഒത്തുതീർപ്പാക്കാനും പ്രതികൾ സമ്മർദ്ദം ചെലുത്തിവരുന്നതായും രഞ്ജിത്ത് പറഞ്ഞു . ,സംഘത്തിന് തന്നോടുള്ള മുൻവൈരാഗ്യം എന്താണെന്ന് അറിയില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഒത്ത്തീർപ്പ് ചർച്ചക്കിടെ മുൻവൈരാഗ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ തങ്ങൾക്ക് പറ്റിപ്പോയെന്നുമായിരുന്നു സംഘത്തിന്റെ മറുപടി.പ്രതി ചേർക്കപ്പെട്ട എസ്.ഐ രജീവൻ ഇന്നലെയാണ് സർവ്വീസിൽ നിന്നും വിരമിച്ചത്. പൊലീസ് കാന്റീൻ ചാർജായിരുന്നു ഇദ്ദേഹത്തിന് .കണ്ണൂർ സിറ്റി ജില്ലാ പോലീസ് പരിധിയിലെ ബിനു കൃഷ്ണൻ രണ്ടു തവണ സസ്‌പെൻഷൻ നേരിടേണ്ടിട്ടുണ്ട്. പ്രതി ചേർക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.