19 പാർട്ടി മെമ്പർമാരടക്കം 57 പ്രവർത്തകർ തനിക്കൊപ്പം സി.പി.ഐയിലേക്കെന്ന്
തളിപ്പറമ്പ്:തങ്ങളുടെ കൂടെ മാന്ധംകുണ്ടിലെയും പരിസര പ്രദേശത്തെയും 57 പാർട്ടി പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും തനിക്കൊപ്പമുണ്ടെന്ന് സി.പി.എം പുറത്താക്കിയതിന് പിന്നാലെ സി.പി.ഐയിൽ ചേർന്ന കോമത്ത് മുരളീധരൻ. പ്രദേശത്തെ 35 പാർട്ടി മെമ്പർമാരിൽ 19 പേരും തങ്ങൾക്കൊപ്പമാണ്.ഇതിൽ പ്രധാനമായും പാർത്ഥാസിന്റെ മുതലാളി തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് പാർട്ടിയിലെ ഉന്നതർക്കുള്ള ബന്ധം ചോദ്യം ചെയ്തതിന്റെ പേരിലാണ്- മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അങ്ങനെയുള്ളവരെ ചോദ്യം ചെയ്യുന്നവർക്ക് നിലനിൽപ്പില്ല. അവർ എന്ത് ചെയ്താലും അത് ശരിയാണ്.സ്തുതിപാഠകർക്ക് മാത്രമേ തളിപ്പറമ്പിലെ പാർട്ടിക്കുള്ളിൽ സ്ഥാനമുള്ളു. ലോക്കൽ സെക്രട്ടറിയുടെ വിഭാഗീയ പ്രവർത്തനവും പകപോക്കലും സാമ്പത്തിക അരാജകത്വവും സഹിക്കാവുന്നതിനുമപ്പുറത്താണ്. ലോക്കൽ സെക്രട്ടറിയുടെയും അഞ്ചോളം ലോക്കൽ കമ്മിറ്റിയംഗങ്ങളുടെയും വിഭാഗീയ പ്രവർത്തനവും അവഗണനയും ഒറ്റപ്പെടുത്തലും പലതവണ നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തി.എന്നിട്ടും അവരെ സംരക്ഷിക്കുന്ന സമീപനമാണ് മേൽകമ്മിറ്റിയുടേത്.
ഒക്ടോബർ 17 ന് നടന്ന നോർത്ത് ലോക്കൽ സമ്മേളനത്തിൽ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്ന മാന്ധം കുണ്ട് പ്രദേശക്കാരായ വി.പി. സന്തോഷ്, ഐ.എം.കവിത എന്നിവരെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഒരു നീതീകരണവുമില്ലാതെ ഒഴിവാക്കി. ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അതിർത്തിയിലുള്ള പി.കെ. രാജേഷ് ,മുമ്പ് ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഒഴിവായ പി.വി. പത്മനാഭൻ എന്നിവർ ഉൾപ്പെടെ അഞ്ചുപേരെ പുതുതായി എടുത്തു. പുതുതായി വന്ന നാലുപേരും ചാലത്തൂർ വാർഡ് ഉൾപ്പെടുന്ന മൂന്ന് ബ്രാഞ്ചിൽ നിന്നുള്ളവരാണ്. ലോക്കൽ സെക്രട്ടറി യുടെ വ്യക്തിപരമായ താൽപര്യമാണിത്. ജില്ലാ കമ്മിറ്റി നിയോഗിച്ച രണ്ടംഗ കമ്മിഷൻ മുമ്പാകെ വിഭാഗീയതയെ കുറിച്ച് പ്രവർത്തകർ തെളിവ് സഹിതം മൊഴി നൽകിയിട്ടും ഏരിയ കമ്മിറ്റി സംരക്ഷിക്കുകയായിരുന്നു.
പാർട്ടിക്കകത്തെ കള്ള നാണയങ്ങളെ സംരക്ഷിക്കുന്ന നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. എന്നാൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും വിട്ടു പോകാൻ കഴിയില്ല. ഈ സാഹചര്യത്തി ലാണ് സി. പി. ഐ യുടെ രാഷ്ട്രീയ പ്രസക്തി തിരിച്ചറിഞ്ഞ് ആ പാർട്ടിയിൽ ചേരുന്നതെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ. മനോഹരൻ, കെ.എ. സലീം, സി.പി.ഐ നേതാ ക്കളായ വി.വി. കണ്ണൻ, സി. ലക്ഷ്മണൻ എന്നിവരും കൂടെയുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |