തലശ്ശേരി:തുടക്കം തൊട്ട് അദ്ധ്യക്ഷസ്ഥാനത്ത് തുടരുന്ന പ്രമുഖ കോൺഗ്രസ്സ് നേതാവ് മമ്പറം ദിവാകരനെ പാർടിയിൽ നിന്ന് പുറത്താക്കിയതോടെ ഡിസംബർ അഞ്ചിന് നടക്കുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതി തിരഞ്ഞെടുപ്പിന് പൊതുതെരഞ്ഞെടുപ്പിന്റെ വീറും വാശിയും കൈവന്നു.പി.സി.സി.അദ്ധ്യക്ഷൻ കെ.സുധാകരൻ നേരിട്ട് ഇടപെട്ടാണ് യു.ഡി.എഫിന്റെ തെരഞ്ഞെപ്പ് തന്ത്രങ്ങൾ മെനയുന്നത്.
മമ്പറത്തെ പോലുള്ള പ്രമുഖ നേതാവിനെ പുറത്താക്കിയ ശേഷമുള്ള തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ പാർടിയിലടക്കം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കെ.സുധാകരനറിയാം. ജനസ്വാധീനമുള്ള പാർടി നേതാക്കളെ തന്നെയാണ് യു.ഡി.എഫ് മത്സര രംഗത്തിറക്കിയിട്ടുള്ളത്.മമ്പറം ഇന്ദിരാഗാന്ധി പബ്‌ളിക് സ്‌കുളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
അഡ്വ.സി.ജി.അരുൺ, സി.കെ.ദിലീപൻ , കണ്ടോത്ത് ഗോപി ,മിഥുൻ മാറോളി, എൻ.മുഹമ്മദ്, കെ.പി.സാജു, അഡ്വ: കെ.ഷുഹൈൽ, സുശീൽ ചന്ദ്രോത്ത്, മീരാ സുരേന്ദ്രൻ, എ.വി.ശൈലജ, ടിപി.വസന്ത, മനോജ് അണിയാരത്ത് എന്നിവരാണ് യു.ഡി.എഫ്.പാനലിലുള്ളത്. .
നിലവിലുള്ള പ്രസിഡന്റ് മമ്പറം ദിവാകരൻ ഇത്തവണയും തന്റെ വിശ്വസ്തരെയാണ് പാനലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇതിലേറെയും, വ്യവസായികളും ഡോക്ടർമാരുമാണ്.മമ്പറത്തിന് പുറമെ, അബ്ദുൾ റഹിം പാക്കത്തി, വൈ.എം.ഇസ്മായിൽ ഹാജി, കാസിനോ പി മുസ്തഫ ഹാജി, മുഹമ്മദ് അഷ്രഫ് ഒമർ ,ബി .യുസഫ്, ഡോ: രൂപക് ചന്ദ്രൻ ,ഡോ :സുധാകരൻ നരോത്ത്, ജിജ ഹരികൃഷ്ണൻ, ഡോ: വീണ ജോസഫ്, ഈശ്വരത്ത് ഗണപതിയാടൻ ശാന്ത, അപർണ്ണ പുരുഷോത്തമൻ എന്നിവരാണുള്ളത്.
അതിനിടെ മമ്പറം ദിവാകരന്റെ വിശ്വസ്തനായ കോൺഗ്രസ് മമ്പറം മണ്ഡലം പ്രസിഡന്റ് കെ.കെ.പ്രസാദിനേയും കടുത്ത അച്ചടക്ക ലംഘനം ആരോപിച്ച് പുറത്താക്കിയിട്ടുണ്ട്. അതിനിടെ ദിവാകരനെ അനുകൂലിക്കുന്നവർ തലശ്ശേരിയിൽ രഹസ്യ യോഗം ചേർന്ന് ഭാവി പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |