കാസർകോട്: കഴിഞ്ഞ അദ്ധ്യയനവർഷം 541 കുട്ടികളാണുണ്ടായിരുന്നത്. ഇക്കുറി 668 ആയി ഉയർന്നു. പി.ടി.എ മുൻകൈയെടുത്ത് നടത്തുന്ന പ്രീപ്രൈമറിയിലെ നൂറ് കുട്ടികൾക്ക് പുറമെയാണിത്. കെട്ടിടങ്ങളിൽ രണ്ടെണ്ണത്തിന് പ്രായം 66. രണ്ടും ഓടുമേഞ്ഞവ-കാസർകോട് നഗരമദ്ധ്യത്തിൽ 130 വർഷത്തെ ചരിത്രമുള്ള ഗവ.യു.പി സ്കൂളിന്റെ പരാധീനത ഒറ്റനോട്ടത്തിൽ തന്നെ ബോദ്ധ്യമാകും.
അഞ്ഞൂറിൽ താഴെ വിദ്യാർത്ഥികൾക്ക് ആവശ്യമായ ഡസ്‌കും ബഞ്ചും മാത്രമാണ് സ്കൂളുകളിലുള്ളത്. ആദ്യകാലത്ത് കാസർകോട്ടെ ആശുപത്രി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് സ്‌കൂളിന് വിട്ടുകിട്ടിയത്. കഴിഞ്ഞവർഷം വരെ ഉപയോഗിച്ചത് ഈ കെട്ടിടം ഉപയോഗിച്ചിരുന്നു. ഇത്തവണ നഗരസഭ ഫിറ്റ്‌നസ് നൽകിയില്ല. ഈ കെട്ടിടം പൊളിച്ചുമാറ്റി 15 ക്ലാസ് മുറിയെങ്കിലുമുള്ള കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഒറ്റ ക്ളാസ് മുറി കമ്പ്യൂട്ടർലാബ്
സയൻസ് ലാബ്, കമ്പ്യൂടർ ലാബ്, ലൈബ്രറി എന്നിവയ്‌ക്കും പ്രത്യേകമുറികളില്ല. ഒരു ക്ലാസ്‌മുറിയാണ് കമ്പ്യൂട്ടർ ലാബായി ഉപയോഗിക്കുന്നത്. സയൻസ് ലാബും ലൈബ്രറിയും കൂടി ഒറ്റ മുറിയിലാണ് . മലയാളം, ഇംഗ്ലീഷ്, കന്നട മീഡിയങ്ങളിലായി 21 ക്ലാസ് മുറിയാണുള്ളത്. ഒന്നുമുതൽ ഏഴുവരെ കന്നട മീഡിയത്തിന് ഏഴ് ക്ലാസ് മുറികൾ വേണം. കൂടാതെ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ ഒരു ക്ലാസിന് രണ്ടും മൂന്നും ഡിവിഷനും വേണം. മികച്ച നിലവാരത്തിലുള്ള പാചകപ്പുരയും സ്‌റ്റോർ മുറിയും ഭക്ഷണശാലയും മാലിന്യസംസ്‌കരണ പ്ലാന്റും സ്‌കൂളിനില്ല. കളിസ്ഥലവും അപര്യാപ്‌തമാണ്.
പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്
കാസർകോട് ഗവ. യുപി സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാനാവശ്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഉറപ്പ്. കാഞ്ഞങ്ങാട് റസ്റ്റ് ഹൗസിൽ മന്ത്രിക്ക് നിവേദനം നൽകാനെത്തിയ സ്‌കൂൾ പി.ടി.എ ഭാരവാഹികൾക്കാണ് മന്ത്രിയുടെ ഉറപ്പ് ലഭിച്ചത്. പ്രധാനാദ്ധ്യാപിക ടി .എൻ. ജയശ്രീ, എസ്.എം.സി ചെയർമാൻ കെ .സി. ലൈജുമോൻ, പി.ടി.എ പ്രസിഡന്റ് കെ. അനിൽകുമാർ, വൈസ് പ്രസിഡന്റ് കെ. ചേതന, മദർ പി.ടി.എ പ്രസിഡന്റ് വിദ്യാലക്ഷ്മി ഗണേഷ്, സ്റ്റാഫ് സെക്രട്ടറി എ. ജയദേവൻ, രഞ്ജിത് എ.എസ് പെർള എന്നിവരാണ് മന്ത്രിയെ സന്ദർശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |