ആലക്കോട്:വിശ്വാസികളെ മറയാക്കി കരിഞ്ചന്ത ക്കച്ചവടം നടത്തുന്നവരാണ് വർഗീയ സംഘടനകളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം. സ്വരാജ് പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി 'മതം വിശ്വാസം വർഗീയത' എന്നീ വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരത്തിന് വിശ്വാസത്തെ ഉപയോഗിക്കുന്നവർ രാജ്യത്തെ ഗൗരവമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ല. വളഞ്ഞവഴിയിൽ അധികാരത്തിലെത്താൻ മതത്തെ ഉപയോഗിക്കുകയാണ്. ഇന്ത്യയിൽ വർഗീയതയുടെ വിത്തുപാകിയത് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ്. നാട്ടുരാജ്യങ്ങൾ തമ്മിലും മതവിഭാഗങ്ങൾ തമ്മിലും ശത്രുതയുണ്ടാക്കാൻ വർഗീയത ഉപയോഗിച്ചു. മലബാർ സമരത്തെ മാപ്പിള ലഹളയെന്നാണ് ബ്രിട്ടൻ വിളിച്ചത്. അത് ഇന്ന് ആർ.എസ്.എസും ഏറ്റുവിളിക്കുന്നു.പച്ചയായി വർഗീയത പറയാൻ ഒരു മടിയുമില്ലാത്തവരായി ഒരുകൂട്ടം ആളുകളുണ്ട്. ആർഎസ്എസിന് ഒപ്പം സൗഹൃദ മത്സരത്തിനിറങ്ങിയിരിക്കുകയാണ് ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും. ആർ.എസ്.എസും ഇസ്ലാമിക വർഗീയതക്കാരും കെ റെയിൽ വിഷയത്തിൽ കൈകോർക്കുന്നതും സൗഹൃദം കൊണ്ടാണെന്നും സ്വരാജ് പറഞ്ഞു. പരിപാടിയിൽ കെ.ഇ.എൻ കുഞ്ഞഹമ്മദ്, മനുതോമസ്, ടി.കെ ഗോവിന്ദൻ,പി.വി ഗോപിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |