കണ്ണൂർ: 2018ൽ ഹൈദരബാദിൽ നടന്ന പാർട്ടി കോൺഗ്രസ്സിൽ കോൺഗ്രസ് ബന്ധത്തിനെതിരെ ആഞ്ഞടിച്ച സി.പി.എം കേരളഘടകം ഇതേ നിലപാട് തന്നെ കണ്ണൂരിലും ആവർത്തിച്ചപ്പോൾ പാർട്ടി കേന്ദ്രനേതൃത്വം ആശയക്കുഴപ്പത്തിൽ. ബി.ജെ.പിയെ ചെറുത്തതോൽപിക്കുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. ഇതിനായി പ്രാദേശിക തലത്തിൽ മതേതരജനാധിപത്യ കക്ഷികളെ ഒന്നിപ്പിക്കണമെന്നുമാണ് കേരള ഘടകത്തിന്റെ എതിർപ്പിനു പിന്നാലെ കേന്ദ്രകമ്മിറ്റി ധാരണയിലെത്തിയത്.
രാഷ്ട്രീയ പ്രമേയത്തിന്റെ കരട് രേഖയിലാണ് കോൺഗ്രസുമായുള്ള ധാരണ തുടരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രകമ്മിറ്റിയിൽ ചർച്ച ചൂടുപിടിച്ചത്. മൃദുഹിന്ദുത്വ നിലപാട് പുലർത്തുന്ന കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വാദമാണ് അന്ന് കേരള ഘടകം മുന്നോട്ട് വച്ചത്. ആന്ധ്ര, തെലങ്കാന,ഡൽഹി ഘടകങ്ങളും ഈ അഭിപ്രായത്തെ അന്ന് പിന്തുണച്ചിരുന്നു.
കോൺഗ്രസ് സഹകരണത്തിനെതിരെ കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിലും കേരളാ ഘടകം ഇതേ നിലപാട് ആവർത്തിച്ചു. സെമിനാറിനു വിളിച്ചാൽ പോലും രാഷ്ട്രീയം കളിക്കുന്നവരുമായി എന്തിന് സഹകരണമെന്ന് പൊതുചർച്ചയിൽ പി .രാജീവ് ചോദിച്ചു. കോൺഗ്രസിന്റെ പിറകെ നടന്ന് സമയം കളയരുതെന്നും കേരളഘടകം ആവശ്യപ്പെട്ടു.
കേരളത്തിൽ നിന്ന് ആദ്യം ചർച്ചയിൽ പങ്കെടുത്ത പി രാജീവ് കോൺഗ്രസ് സഹകരണം ചർച്ച ചെയ്ത് സമയം പാഴാക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉന്നയിച്ചാണ് തുടങ്ങിയത്. പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കാൻ ശശി തരൂരിനെയും പിന്നീട് കെ.വി തോമസിനെയും ക്ഷണിച്ച കാര്യം രാജീവ് ചൂണ്ടിക്കാട്ടി. സെമിനാറിൽ പങ്കെടുക്കരുതെന്ന് സോണിയ ഗാന്ധിയാണ് നേതാക്കൾക്ക് നിർദ്ദേശം നൽകിയത്. അങ്ങനെയുള്ള പാർട്ടിയെ വിശാല മതേരര സഖ്യത്തിൽ എന്തിന് പ്രതീക്ഷിക്കണമെന്ന ചോദ്യം രാജീവ് ഉയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |