കണ്ണൂർ: വിവിധ ദിവസങ്ങളിലായി പത്തു ലക്ഷത്തോളം പേർ ഒഴുകിയെത്തിയിട്ടും ചെറുപാകപ്പിഴകൾ പോലുമില്ലാതെ കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസ് കൊടിയിറങ്ങിയപ്പോൾ സഹകരിച്ച എല്ലാവരോടും നന്ദി അറിയിച്ച് സി.പി. എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ നന്ദി അറിയിച്ചു. രാജ്യത്തെ ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള കണ്ണൂർ പോരാട്ട ചരിത്രത്തോടൊപ്പം അഭിമാനത്തോടെ ചേർത്തുവയ്ക്കുകയാണ് പാർട്ടി കോൺഗ്രസെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂരിൽ ആദ്യമായെത്തിയ പാർട്ടി കോൺഗ്രസ് ചരിത്രമാക്കാൻ കൈമെയ് മറന്ന് ഇറങ്ങുകയായിരുന്നു പ്രവർത്തകർ. കുറെ മാസങ്ങളായി എല്ലാവരും സംഘാടകരാകുന്ന കാഴ്ചയായിരുന്നു .നഗരഗ്രാമ വ്യത്യാസമില്ലാതെ പാർട്ടി കോൺഗ്രസിന്റെ വരവറിയിക്കാൻ സാമൂഹ്യമാദ്ധ്യമങ്ങളടക്കം എല്ലാ സങ്കേതങ്ങളും ഉപയോഗിച്ചു. തുടക്കംമുതൽ സമാപനറാലിയിൽ അണിനിരന്ന ജനലക്ഷങ്ങൾ വരെയാണ് കണ്ണൂരിലെ പാർടി കോൺഗ്രസിനെ ചരിത്രവിജയത്തിലേക്ക് നയിച്ചത്. ജനലക്ഷങ്ങൾ സന്ദർശിച്ച ചരിത്ര ചിത്രപ്രദർശനവും പുസ്തകമേളയും കണ്ണൂരിന് സമാനതകളില്ലാത്ത അനുഭവമാണ് സമ്മാനിച്ചെന്നും ജയരാജൻ പറഞ്ഞു.
നഗരത്തിൽ ലക്ഷങ്ങളെത്തിയിട്ടും സമാപനദിവസം മാത്രമാണ് ഗതാഗതനിയന്ത്രണം വേണ്ടിവന്നത്. പതിവ് ഗതാഗതക്കുരുക്കിനപ്പുറത്തേക്ക് വളരാതിരിക്കാൻ വിവിധ പരിപാടികൾക്കായി എത്തിയവരും ശ്രദ്ധിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രദർശനവും പരിപാടികളുടെ ഉദ്ഘാടനവും ഈ ദിവസങ്ങളിലായിരുന്നു.ദേശീയ ശ്രദ്ധയാകർഷിച്ച സെമിനാറുകളിലേക്ക് ജനങ്ങളൊഴുകിയെത്തി. ദേശീയ നേതാക്കളുടെ പങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി. കലാപരിപാടികളും മറ്റുമായി നഗരം ഉണർന്നു.പ്രചാരണ സാമഗ്രികളെല്ലാം 17നകം നീക്കം ചെയ്യാൻ നിർദേശം നൽകിയതായും എം.വി.ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |