കണ്ണൂർ: സിൽവർ ലൈൻ സർവേക്കെതിരെ ജില്ലയിൽ പ്രതിഷേധം തുടരുന്നു.ഇന്നലെ നടാൽ ഗേറ്റിന് സമീപം നാട്ടിയ കുറ്റി പ്രതിഷേധക്കാർ പിഴുതുമാറ്റി.സർവ്വേ നടപടികൾ പുനരാരംഭിക്കാൻ സാധിക്കാതെ കെ റെയിൽ അധികൃതർ മടങ്ങി പോകേണ്ടി വന്നു.
പൊലീസ് സഹായത്തോടെ സർവ്വേ തുടരാമെന്നായിരുന്നു കെ റെയിൽ അധികൃതരുടെ കണക്കുകൂട്ടൽ.. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം പ്രതിഷേധമുണ്ടായ ചാലയിൽ നിന്നും എടക്കാട് ഭാഗത്ത് സർവ്വേ മാറ്റിയത്. ദേശീയപാതാ വികസനം നടക്കുന്ന പ്രദേശത്തിന് സമീപത്തായിരുന്നു ഇന്നലത്തെ സർവ്വേ. എന്നാൽ സർവ്വേ കുറ്റി ഇട്ടതിന് പിന്നാലെ പ്രതിഷേധക്കാരുമെത്തി.സ്ത്രീകളടക്കമുള്ളവർ ചേർന്നാണ് കുറ്റി ഇളക്കി മാറ്റിയത്. ഒരറിയിപ്പുമില്ലാതെയാണ് സർവ്വേ നടപടി നടന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി നടപ്പിലാക്കില്ലെന്നും പ്രിതിഷേധക്കാർ പറഞ്ഞു .സർവ്വേ നടപടികൾ നിയമപരമായാണ് നടക്കുന്നതെന്നും വിവരം നേരത്തേ അറിയിച്ചതാണെന്നും കെ റെയിൽ അധികൃതർ പറഞ്ഞുു.
പ്രതിഷേധം ശക്തമായതോടെ കൂടുതൽ പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി. പ്രതിഷേധത്തിൽ അയവു വന്നെങ്കിലും സർവ്വേ നടപടികൾ പുനരാരംഭിക്കാൻ അധികൃതർക്കായില്ല.ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് , റിജിൽ മാക്കുറ്റി തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
20 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ കേസ്
കണ്ണൂർ: ചാല പ്രദേശത്ത് കെ റെയിൽ സർവേകല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിലും സർവേക്കല്ല് പിഴുതെറിഞ്ഞ സംഭവത്തിലും 20 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ എടക്കാട് പൊലീസ് കേസെടുത്തു. യൂത്ത്‌കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, സുദീപ് ജെയിംസ്, കെ.വി. ചന്ദ്രൻ തുടങ്ങി 20 പേർക്കെതിരെയാണ് കേസെടുത്തത്.
വ്യാഴാഴ്ച വൈകീട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ റെയിൽ സർവേക്കല്ലുകൾ പിഴുതു മാറ്റിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അടക്കമുള്ള നേതാക്കൾ സ്ഥലത്തെത്തി സമരത്തിന് നേതൃത്വം നൽകി. പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഉദ്യോഗസ്ഥർ നാട്ടിയ 18 സർവേകല്ലുകൾ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പിഴുതു മാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |