തൃക്കരിപ്പൂർ: ഇടയ്ക്കിടെ തിമിർത്ത് പെയ്യുന്ന വേനൽ മഴ നേരിയ ആശങ്ക ഉയർത്തിയെങ്കിലും തീരദേ ശം കല്ലുമ്മക്കായ വിളവെടുപ്പിന്റെ ലഹരിയിൽ. കാസർകോട് ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന വലിയപറമ്പ് പഞ്ചായത്തിലാകെയുള്ള കർഷകർ ഈ തവണ മികച്ച വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ്. ഇതു വരെയായി കാലാവസ്ഥ ചതിച്ചില്ലെന്നു മാത്രമല്ല നല്ല വിളവും കിട്ടിയത് പ്രദേശത്തെ നൂറു കണക്കിന് കർഷകർക്ക് ഏറെ ആശ്വാസമായി.
കാലാവസ്ഥ മാറുന്നതിനു മുമ്പായി പരമാവധി വിളവെടുപ്പ് പൂർത്തിയാക്കാനാണ് കർഷകർ ശ്രമിക്കുന്നത്. വളരെ ചുരുങ്ങിയ കാലത്തിനിടയിൽ അധികം പരിചരണമില്ലാതെ മുതലിറക്കിയതിന്റെ ഇരട്ടിയിലധികം തിരിച്ചു കിട്ടുമെന്നതാണ് കർഷകരെ സംബന്ധിച്ച് ഗുണപ്രദമാകുന്നത്. വലിയപറമ്പ് പഞ്ചായത്തിലെ തെക്കെക്കാട്, ഇടയിലക്കാട് , മാവിലാ കടപ്പുറം, പടന്നകടപ്പുറം കൂടാതെ വെള്ളാപ്പ്, ആയിറ്റി, പടന്ന, ചെറുവത്തൂർ തുടങ്ങിയ കവ്വായി കായലിന്റെ വിവിധ ഭാഗങ്ങളിലായി ഏതാണ്ട് 1200 ൽ പരം കർഷകരും കർഷക കൂട്ടായ്മകളുമാണ് ഈ കായൽ വിഭവം വിളയിച്ചെടുക്കുന്നത്.
ആദ്യം വിത്തിട്ടവർ ആദ്യം എന്ന കണക്കിൽ ഇപ്പോൾ വിളവെടുപ്പും തകൃതിയായി നടക്കുകയാണ്. കൊവിഡ് നിയന്ത്രണം വരുത്തിയ രണ്ട് വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ നല്ല വിളവ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കർഷകർ. നേരത്തെ വലിയ ചണ ചാക്കുകളിൽ നിറച്ച് വില പറഞ്ഞിരുന്ന രീതി മാറി ഇപ്പോൾ കിലോവിനാണ് വില നൽകുന്നത്. കവ്വായി കായലോരത്ത് വച്ചു തന്നെ തൂക്കി നൽകുകയാണിപ്പോൾ. കിലോക്ക് 300 രൂപ വരെ കിട്ടുന്നുണ്ടെന്ന് കർഷകർ പറഞ്ഞു. കോഴിക്കോട്, കണ്ണൂർ, തലശേരി, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം മേഖലകളിലേക്കാണ് കൂടുതലും കല്ലുമ്മക്കായ കൊണ്ടു പോകുന്നത്. മഴ വന്ന് ഓരുജലത്തിൽ മാറ്റം വന്നാൽ കല്ലുമ്മക്കായ കയറിൽ നിന്ന് വിട്ടു പോകുമെന്നതിനാൽ പ്രദേശത്ത് ഇടയ്ക്കിടെ പെയ്യുന്ന മഴക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ടെങ്കിലും മഴക്ക് മുമ്പ് പരമാവധി വിളവെടുക്കുകയെന്ന ലക്ഷ്യത്തിലാണ് കർഷകർ.
വേനൽ മഴ ആശങ്ക തന്നെ
ഇടയ്ക്കിടെ പെയ്യുന്ന വേനൽ മഴ ഇനിയും തുടർന്നാൽ വിളവെടുപ്പിന് ഒരുങ്ങി നിൽക്കുന്ന കല്ലുമ്മക്കായയെ അത് പ്രതികൂലമായി ബാധിക്കും. ഇന്നലെ വൈകീട്ടും പ്രദേശത്ത് ശക്തമായ മഴ പെയ്തു . ഇനിയും മഴ തുടർന്നാൽ പുഴയിലെ ലവണാംശം കുറയാൻ ഇടയാക്കും. അത് മുള കൊണ്ടുണ്ടാക്കിയ ഫ്ലാറ്റുഫോമിലെ കമ്പകയറിൽ തൂക്കിയിട്ട കല്ലുമ്മക്കായ വാ പിളർന്ന് ഉതിർന്ന് നശിക്കാൻ ഇടയാകും. ഇത്തരത്തിലുള്ള മുൻകാല അനുഭവമുള്ളതു കൊണ്ട് കഴിയുന്നത്ര വേഗത്തിൽ വിളവെടുപ്പു പൂർത്തിയാക്കാൻ ശ്രമിക്കുകയാണ് കല്ലുമ്മക്കായ " കർഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |