നീലേശ്വരം.കാസർകോട് - വയനാട് ഹരിത പവർ ഹൈവേ കേരളത്തിന്റെ പ്രസരണ രംഗത്ത് നാഴികക്കല്ലാകുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻ കുട്ടി. കരിന്തളത്ത് 400 കെ വി കാസർകോട് വയനാട് ഹരിത പവർ ഹൈവേയുടെ പ്രവൃത്തി ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വടക്കൻ ജില്ലകളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനും മലബാറിന്റെ വികസനത്തിന് വലിയ മാറ്റമുണ്ടാക്കാനും പദ്ധതി യാഥാർത്ഥ്യമായാൽ സാധിക്കും. എല്ലാ വികസനത്തിന്റെയും അടിസ്ഥാനം ഊർജമാണ്. ഊർജം യഥാസമയത്ത് കിട്ടിയാൽ മാത്രമേ വികസനക്കുതിപ്പുണ്ടാകൂ. കേരളത്തിലാവശ്യമായ വൈദ്യുതി സുലഭമായി ലഭിക്കുന്നതിനും അവ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ തടസമില്ലാതെ എത്തിക്കാനും പദ്ധതിയിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.
കരിന്തളം തോളേനി അമ്മാറമ്മ ഹാളിൽ നടന്ന ചടങ്ങിൽ ഇ ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ .എസ് .ഇ. ബി ട്രാൻഡ് ഗ്രിഡ് ചീഫ് എൻജിനീയർ എസ് .രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി , വൈസ് പ്രസിഡന്റ് ടി. പി.ശാന്ത, ഭരണസമിതിയംഗം ഉമേശൻ വേളൂർ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.കെ.രാജൻ, കെ.മുഹമ്മദ് കുഞ്ഞി, രതീഷ് പുതിയപറമ്പിൽ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, പി.പി. രാജു, എം. ഹമീദ് ഹാജി, പി.ടി നന്ദകുമാർ , ഷോബി ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു. കെ.എസ് .ഇ .ബി ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ രാജൻ ജോസഫ് സ്വാഗതവും നോർത്ത് ട്രാൻസ്ഗ്രിഡ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ.മധു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |