പഴയങ്ങാടി:കഞ്ചാവ് കേസുമായി ബന്ധപെട്ട് പിടികൂടിയ പ്രതിയുടെ വാഹനം ഇടനിലക്കാരനിലൂടെ 30000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ റൂറൽ അഡിഷണൽ പൊലീസ് സൂപ്രണ്ട് അന്വേഷണം നടത്തും. ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ രണ്ട് മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഐ.ജി.അശോക് യാദവ് കണ്ണൂർ റൂറൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് പ്രിൻസ് അബ്രഹാമിനെയാണ് ചുമതലപ്പെടുത്തിയത്.
പഴയങ്ങാടി സി.ഐ.എം.ഇ.രാജഗോപാലൻ, ഒരു മാസം മുമ്പ് മാത്രം ചാർജെടുത്ത പ്രിൻസിപ്പൽ എസ്.ഐ ജിമ്മി പി.ജെ.കഴിഞ്ഞ മാസം വരെ പഴയങ്ങാടിയിലെ ഗ്രേഡ് എസ്.ഐയായി പ്രവർത്തിച്ച് പയ്യന്നൂരിലേക്ക് സ്ഥലം മാറി പോയ എ ആർ ശാർങ്‌ഗധരൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.കഞ്ചാവ് ഉപയോഗിക്കവെ കഴിഞ്ഞ മാസമാണ് മാട്ടൂൽ സ്വദേശിയായ യുവാവിനെ എസ്.ഐ പി.ജെ.ജിമ്മി പിടികൂടിയത് ഒപ്പം കാറും പിടികൂടിയിരുന്നു.സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പ്രതിയുടെ വാഹനം പൊലീസ് കസ്റ്റഡിയിൽ ദിവസങ്ങളോളം ഉണ്ടായിട്ടും മാരക മയക്കുമരുന്നായ എ.ഡി.എം.എ ഉള്ള വാഹനം പൊലീസ് പരിശോധിച്ചില്ലെന്നും കൈക്കൂലി വാങ്ങിയതായും പയ്യന്നൂർ ഡി വൈ എസ് പിയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.പഴയങ്ങാടി പൊലീസ് സ്റ്റേഷന്റെ താൽകാലിക ചുമതല തളിപ്പറമ്പ് എസ്.ഐ പി.സി സഞ്ജയ് കുമാറിന് നൽകാൻ റൂറൽ എസ്.പി നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |