കണ്ണൂർ:കെ.സ്റ്റോർ ആരംഭിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഒരു വിഭാഗം സപ്ലൈകോ ജീവനക്കാർ രംഗത്ത്.സപ്ലൈകോ നൽകുന്ന അതേ സബ്സിഡി സാധനങ്ങൾ നവീകരിച്ച ആയിരം റേഷൻ കടകൾ വഴി നൽകുകയാണ് കെ.സ്റ്റോറിലൂടെ ചെയ്യുന്നത്.കഴിഞ്ഞ ആറ് വർഷമായി സർക്കാർ ഗ്രാൻഡുപോലും ലഭിക്കാതെ തനത് ഫണ്ടുപയോഗിച്ച് സബ്സിഡി നിരക്കിൽ സാധനങ്ങളും തൊഴിലാളികൾക്ക് ശമ്പളവും നൽകി വരുന്ന ഘട്ടത്തിൽ കെ സ്റ്റോർ അവതരിപ്പിക്കുന്നത് സപ്ളൈകോയെ തകർക്കുമെന്നാണ് എതിർപ്പുമായി രംഗത്തുള്ളവരുടെ വാദം.
സബ്സിഡി സാധനങ്ങളോടൊപ്പം പൊതുമാർക്കറ്റിനേക്കാൾ കുറഞ്ഞ നിരക്കിൽ മിതമായി ലാഭമെടുത്ത് സബ്സിഡി ഇതര സാധനങ്ങൾ വിറ്റഴിച്ചാണ് സപ്ലൈക്കോ മുന്നോട്ടു പോകുന്നത്.കെ സ്റ്റോർ ആരംഭിക്കുന്നതോടെ സപ്ലൈകോയിൽ സബ്സിഡി ഇതര സാധനങ്ങൾ മാത്രമാകും.ഇത് ഉപഭോക്താക്കളെ പിന്തിരിപ്പിച്ച് സ്ഥാപനത്തെ അടച്ചു പൂട്ടലിന്റെ വക്കിലെത്തിക്കുമെന്നും ഇവർ ആരോപിക്കുന്നു.
വിലക്കയറ്റവും പൂഴ്ത്തിവെപ്പും നിയന്ത്രിച്ച് കുറഞ്ഞ വിലയിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുവാൻ 1974 ൽ രൂപീകരിച്ച സപ്ലൈകോയുടെ പ്രവർത്തനം ദുർബലപ്പെടുത്തുന്നതാണ് സർക്കാരിന്റേതെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു. ഓരോ ഔട്ട്ലെറ്റിലും ഒരു സ്ഥിരം ജീവനക്കാർ മതിയെന്ന ഉത്തരവ് നിയമന നിരോധനത്തിനും പിൻവാതിൽ നിയമനത്തിനും ഇടവരുത്തുമെന്നും ജീവനക്കാർ കുറ്റപ്പെടുത്തി.
കെ.സ്റ്റോർ ആരംഭിക്കുന്നതിന് പകരം ആയിരം സപ്ലൈകോ ഒൗട്ട്ലെറ്റുകൾ തുടങ്ങാൻ സർക്കാർ തയ്യാറാകണമെന്നാണ് ഇവരുടെ വാദം.നിലവിൽ ഒരു പഞ്ചായത്തിൽ ഒരു മാവേലി സ്റ്റോർ മാത്രമുള്ള സാഹചര്യത്തിൽ ആയിരം സപ്ലൈകോ ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നത് മേഖലയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും ജീവനക്കാർ പറഞ്ഞു.
കെ. സ്റ്റോർ ആരംഭിക്കുന്നത് സപ്ലൈകോയുടെ തകർച്ചയ്ക്ക് കാരണമാകും.സർക്കാർ ഈ നടപടിയിൽ നിന്നും പിന്മാറണം. കെ. സ്റ്റോർ ആരംഭിക്കുന്നതോടെ സപ്ലൈകോയിൽ സബ്സിഡി ഇതര സാധനങ്ങൾക്ക് മാത്രമായി ഉപഭോക്താക്കളെത്താത്ത സ്ഥിതിയുണ്ടാകും.
ആർ.വിജയകുമാർ,സംസ്ഥാന പ്രസിഡന്റ്,സപ്ലൈകോ നാഷണൽ എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |