അമ്മയും കുഞ്ഞും ശില്പം കാഴ്ചയിൽ നിന്നും മറഞ്ഞു
കണ്ണൂർ: പ്രശസ്തമായ മറ്റൊരു കാനായി ശില്പം കൂടി വിസ്മൃതിയിലേക്ക് നീങ്ങുന്നു. കണ്ണൂർ പയ്യാമ്പലം പാർക്കിൽ സ്ഥാപിക്കപ്പെട്ട റിലാക്സിംഗ് ശില്പമാണ് റോപ് വേ വരുന്നതോടെ കാഴ്ചയിൽ നിന്ന് മറയുക.നേരത്തെ കാനായിയുടെ പ്രശസ്തമായ അമ്മയും കുഞ്ഞും ശിൽപം കാടുമൂടി നശിച്ചതിന് പിന്നാലെയാണിത്. .
കന്റോൺമെന്റുമായുള്ള നിയമതർക്കമാണ് ആകർഷണീയമായ അമ്മയും കുഞ്ഞുമെന്ന വിശ്രുത ശിൽപത്തെ ഇല്ലാതാക്കിയത്. ഇതിനു സമാനമാണ് റിലാക്സിംഗ് ശിൽപം നേരിടുന്ന വെല്ലുവിളി. ടൂറിസം പ്രമോഷൻ കൗൺസിലാണ് റോപ്‌വേ സൃഷ്ടിക്കാനായി ടവർ നിർമ്മിക്കുന്നത്. ഇതിന് തൊട്ടുതാഴെയാണ് ഈ ശിൽപമെന്നതിനാൽ ഇതു തകർക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. പയ്യാമ്പലത്തിന്റെ പ്രധാന ആകർഷണമായിരുന്നു പാർക്കിലെ കാനായി ശിൽപങ്ങൾ. കൊവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതോടെ കഴിഞ്ഞ മാസമാണ് പാർക്ക് നവീകരിച്ച് തുറന്നുകൊടുത്തത്. സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനായി റോപ് വേ നിർമ്മിക്കാനും ഇതിനിടെ തീരുമാനമായി. റിലാക്സിംഗ് ശിൽപത്തിന്റെ മുകളിലാണ് ഇതിനായി മെറ്റൽ ഇറക്കിയത്.
വിവരമറിഞ്ഞ് കേരള ചിത്രകാലപരിഷത്ത് ഭാരവാഹികൾ സ്ഥലം സന്ദർശിച്ചു. ശിൽപം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ടി.പി.സി സെക്രട്ടറി ജെ.കെ.ജിജേഷ് കുമാർ, കളക്ടർ ആർ.ചന്ദ്രശേഖർ, മേയർ ടി.ഒ. മോഹനൻ എന്നിവർക്ക് നിവേദനം നൽകി.
കാനായി കുഞ്ഞിരാമനെ പോലെ ലോകപ്രശസ്തനായ ഒരു ശിൽപിയുടെ ശിൽപം ഒരു കാരണവശാലും നശിപ്പിക്കരുത്. പയ്യാമ്പലത്ത് ഒട്ടോറെപ്പേരെ ആകർഷിച്ചു വരുന്നതാണിത്
ഹരീന്ദ്രൻ ചാലാട്(ചിത്രകലാ പരിഷത്ത് മുൻ ജില്ലാ പ്രസി)
കാനായി കുഞ്ഞിരാമന്റെ മണ്ണിൽ തീർത്ത അമ്മയും കുഞ്ഞും ശിൽപം ഇവിടെഫലത്തിൽ ഇല്ലാതായി കഴിഞ്ഞു. അതിനിടെയാണ് തൊട്ടടുത്ത് റോപ്പ് വേ നിർമ്മാണത്തിന്റെ പേരിൽ റിലാക്സിംഗ് എന്ന കാനായിയുടെ ശിൽപവും നശിപ്പിക്കപ്പെടുന്നത്. ഇതിനെതിരെ കലാസ്‌നേഹികൾ പ്രതികരിക്കണം
റിട്ട.കേണൽ കെ.സുരേശൻ(ചിത്രകലാപരിഷത്ത് ജില്ലാ പ്രസി.)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |