പയ്യന്നൂർ: ഓളപ്പരപ്പുകളെ തൊട്ട് പറന്നുയരുന്ന പക്ഷിക്കൂട്ടങ്ങൾ. ചെറുതും വലുതുമായ പച്ചത്തുരുത്തുകൾ.കടലും കായലും ചെറുദ്വീപുകളും ചേർന്നൊരുക്കുന്ന പ്രകൃതി ദൃശ്യങ്ങൾ.. ഉത്തര മലബാറിലെ സുപ്രധാന ജലസംഭരണിയായ കവ്വായി കായൽ കാഴ്ചകൾ ആസ്വദിക്കാനും അനുഭവിക്കാനുമായി ഹൗസ് ബോട്ട് ടെർമിനൽ നിർമാണം പൂർത്തിയാകുന്നു.
മലബാർ റിവർക്രൂസ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹൗസ് ബോട്ട് ടെർമിനൽ നിർമ്മിച്ചത്. 4.58 കോടി രൂപ ചെലവിൽ നിർമ്മിച്ച ടെർമിനലിൽ ഒരേ സമയം രണ്ട് വലിയ ഹൗസ് ബോട്ടുകൾക്ക് ഉപയോഗപ്പെടുത്താവുന്ന രണ്ട് ബോട്ട് ജെട്ടികളും 90 മീറ്റർ നീളത്തിലുള്ള നടപ്പാതയും ഉണ്ട്. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിൽ ബോട്ടുകൾ അടുപ്പിക്കാവുന്ന രീതിയിൽ നാല് തട്ടുകളായാണ് ജെട്ടികൾ നിർമ്മിച്ചത്. ഓടുമേഞ്ഞ മേൽക്കൂര, കരിങ്കൽ പാകിയ നടപ്പാത, കരിങ്കല്ലിൽ നിർമ്മിച്ച ഇരിപ്പിടങ്ങൾ, സോളാർ ലൈറ്റുകൾ എന്നിവയും കായൽ സൗന്ദര്യം ആസ്വദിക്കുന്നതിന് നടപ്പാതയോട് ചേർന്ന് വ്യൂ പോയിന്റുകളും ഉണ്ട്. കായൽക്കരയിലെ നടപ്പാത ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. കോൺക്രീറ്റ് പൈലുകൾ കൊണ്ടാണ് ടെർമിനലിന്റെ അടിത്തറ നിർമ്മിച്ചത്.പയ്യന്നൂർ നഗരസഭാ പരിധിയിലുള്ള ബോട്ട് ടെർമിനലിലേക്ക് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരമേയുള്ളൂ.
വളരുന്നു പ്രതീക്ഷ
ഏഴ് പുഴകൾ ചേരുന്ന കവ്വായി കായലിന് 37 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ ചെറുദ്വീപുകളും കണ്ടൽക്കാടുകളും കവ്വായി ബീച്ചും കണ്ട് ആസ്വദിക്കാൻ സഞ്ചാരികൾക്കായി സ്പീഡ് ബോട്ട്, പെഡൽ ബോട്ട്, കയാക്കിംഗ് സൗകര്യങ്ങൾ എന്നിവ ഇവിടെയുണ്ട്. നാടൻ ഭക്ഷണം, താമസ സൗകര്യങ്ങൾ എന്നിവയും ലഭിക്കും. എല്ലാ ദിവസവും രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് വരെ ബോട്ടിംഗ്. ഹൗസ് ബോട്ട് ടെർമിനൽ കൂടി പൂർത്തിയാകുന്നതോടെ ഇവിടേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ.
കവ്വായിക്കായൽ
സംസ്ഥാനത്ത് വലിപ്പത്തിൽ മൂന്നാംസ്ഥാനം
37 ചതുരശ്ര കിലോമീറ്റർ വിസ്തൃതി
എഴുപുഴകളുടെ സംഗമസ്ഥാനം
ഒട്ടനവധി ചെറുദ്വീപുകൾ
കണ്ടൽക്കാട് സമൃദ്ധി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |