പഴയങ്ങാടി:വില്യംസ് ലഗാൻ തന്റെ മലബാർ മാന്വൽ എന്ന ചരിത്രകൃതിയിൽ പോലും എടുത്തുപറഞ്ഞ ജൈവകലവറയായ മാടായിപ്പാറയെ മനോഹരമാക്കി ചൂത് പൂത്തുലഞ്ഞു. സാധാരണ നിലയിൽ ഈ മാസങ്ങളിൽ പാറയെ നീലാഭമാക്കുന്ന കാക്കപ്പൂക്കളെ പിന്തള്ളിയാണ് ചൂത് വ്യാപകമായി പൂത്തുനിൽക്കുന്നത്.
അറുന്നൂറേക്കറോളം വരുന്ന മാടായിപ്പാറയിൽ വെള്ളപരവതാനി വിരിച്ച പോലെയാണ് ഈ കാഴ്ച. ഏകദേശം എഴുനൂറോളം സസ്യങ്ങളുടെ സാന്നിധ്യമുള്ള ഇടമാണ് മാടായി പാറ.ഒരു അടിയോളം നീളത്തിൽ ബലമേറിയ തണ്ടുകളോടെയുള്ള ചൂത് പക്ഷെ മുൻകാലങ്ങളിലേതിനെക്കാളും കുറുകിയ അവസ്ഥയിലാണ്. കാലാവസ്ഥ വ്യതിയാനവും വാഹനങ്ങളുടെ കടന്നു കയറ്റവും വേനൽ കാലത്തുണ്ടാകുന്ന തുടർ തീപിടുത്തവും നിരവധി സസ്യങ്ങളെ ഇല്ലാതാക്കിയിട്ടുണ്ട്.
അതെ സമയം ഓണപൂക്കളം ഒരുക്കാനായി കാക്കപ്പൂക്കളും കൃഷ്ണ പൂക്കളും തേടി മാടായി പാറയിലെത്തുന്നവർ ഇക്കുറി നിരാശയാണ് ഫലം. ഫലം ചൂത് സസ്യത്തിനിടയിൽ അങ്ങിങ്ങായി മാത്രമാണ് ഇവയുള്ളത്. ചൂത് വസന്തം കണ്ട് കണ്ണും മനവും കുളിർപ്പിക്കാൻ സഞ്ചാരികളുടെ തിരക്കാണിപ്പോൾ ഇവിടെ. ചിത്രങ്ങളെടുക്കാൻ നവദമ്പതിമാരുടെ തിരക്കാണ് വൈകുന്നേരങ്ങളിൽ .
പ്രകൃതിയുടെ വരദാനമായ മാടായിപ്പാറയിൽ സാമൂഹ്യവിരുദ്ധരുടെ കടന്നു കയറ്റവും വാഹനങ്ങളുടെ അനിയന്ത്രിത സഞ്ചാരവും ജൈവ വൈവിധ്യത്തിന് വൻ ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ സംരക്ഷണത്തിന് അടിയന്തര നടപടി കൈകൊള്ളണമെന്നാണ് പ്രകൃതി സ്നേഹികളും പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ആവശ്യപെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |