കണ്ണൂർ: വിലയിടിവിനു പുറമെ, കനത്തമഴയെ തുടർന്ന് റബർ മരങ്ങളുടെ ഇല കൊഴിഞ്ഞതുമൂലമുള്ള ഉത്പാദന കുറവും മലയോരത്തെ റബർ കർഷകരെ കണ്ണീരു കുടിപ്പിക്കുന്നു. കഴിഞ്ഞ ജൂലായ്, ആഗസ്റ്റ് മാസത്തിൽ നിർത്താതെ ആഴ്ചകളോളം പെയ്ത മഴയെ തുടർന്ന് ഇലക്കണ്ണികളെ വ്യാപകമായി ഫംഗസ് ബാധിച്ചതാണ് മലയോര മേഖലകളിലെ തോട്ടങ്ങളിലെ ഇല കൊഴിച്ചലിന് കാരണമായത്. ഇല ഇല്ലാതായതോടെ മാനം തെളിഞ്ഞപ്പോൾ ടാപ്പിംഗ് നടത്തിയ കർഷകർക്ക് ലഭിക്കുന്നത് വളരെ കുറിച്ച് പാൽ മാത്രമാണ്.
കാലാവസ്ഥ വ്യതിയാനം മൂലം ഇലകൊഴിഞ്ഞ മരങ്ങൾ വീണ്ടും തളിരിടുന്നില്ലെന്ന് കർഷകർ പറയുന്നു. ഇനി തളിരില വന്ന് മൂപ്പെത്തുമ്പോഴെക്കും ശിശിരകാല ഇലകൊഴിച്ചിലുമുണ്ടാകും. അതോടെ വീണ്ടും വേനൽക്കാല ഇടവേളയ്ക്കായി ടാപ്പിംഗ് നിർത്തേണ്ടതായി വരും. അതിനാൽ ഇക്കൊല്ലാം റബർകൃഷി കൊണ്ടു ജീവിക്കാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്.
കഴിഞ്ഞ ജൂൺ മുതൽ ടാപ്പിംഗ് ആരംഭിക്കാമെന്ന പ്രതീക്ഷയിൽ മിക്ക തോട്ടങ്ങളിലും റബറിന് നേരത്തെ തന്നെ കർഷകർ പ്ലാസ്റ്റിക് ഷെയ്ഡിട്ടിരുന്നു. എന്നാൽ ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ ഇടമുറിയാതെ പെയ്ത മഴകാരണം ഷെയ്ഡിട്ട തോട്ടങ്ങളിൽപോലും ടാപ്പിംഗ് നടത്താൻ കഴിയാത്തത് കർഷകർക്ക് സാമ്പത്തിക ബാധ്യതയായി മാറി.
വില കുത്തോട്ട്
ഈ സീസണിന്റെ തുടക്കത്തിൽ 178 രൂപവരെ വിലയുണ്ടായിരുന്ന റബറിന് ഇപ്പോൾ വിലയിടിഞ്ഞ് 145രൂപവരെയായി. എന്നാൽ കഴിഞ്ഞ രണ്ടുദിവസമായി 152രൂപവരെ ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. എന്നാൽ ഈ വില നിലനിൽക്കാനോ കൂടാനോ സാധ്യതയില്ലെന്നാണ് മലഞ്ചരക്ക് വ്യാപാരികൾ പറയുന്നത്. റബറിന്റെ വിലയിടിക്കാൻ കേരളത്തിലെ ടയർ ലോബി നടത്തുന്ന അണിയറ നീക്കങ്ങൾ അതിശക്തമാണ്. റബർ ഷീറ്റിന് വിലകുറഞ്ഞതോടെ തൊഴിലാളികളെ വെച്ചു ടാപ്പിംഗ് നടത്തുന്നത് കർഷകരുടെ കൈപൊള്ളിക്കുന്നതാണ്. അതിനാൽ പലരും തൊഴിലാളികൾക്കു കൂലികൊടുത്തുള്ള ടാപ്പിംഗ് നിർത്തിയിരിക്കുകയാണ്.
ഈ പ്രതിസന്ധി തരണം ചെയ്യാനായി മലയോര കർഷകരെ സർക്കാർ കാര്യമായി സഹായിക്കണം. വഴിയാധാരമായ റബർ കർഷകർക്കും തൊഴിൽ രഹിതരായ ടാപ്പിംഗ്തൊഴിലാളികൾക്കുമായി പ്രത്യേക സഹായധന പാക്കേജ് പ്രഖ്യാപിക്കാൻ തയ്യാറാകണം
മാത്യു അരുംകുന്നേൽ (റബർ കർഷകർ, പയ്യാവൂർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |